കൊറോണയുടെ ഉറവിടം കണ്ടെത്താന്‍ ഡബ്ല്യൂഎച്ച്ഒ; വിദഗ്ധ സംഘം ചൈനയിലേയ്ക്ക്

ജെനീവ: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കൊലയാളി കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ ചൈനയിലേക്ക് അയയ്ക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ചയാണ് സംഘം ചൈനയിലെത്തുക.

ചൈനയിലെ ലാബില്‍നിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

‘വൈറസിന്റെ ഉറവിടം അറിയുന്നത് വളരെ പ്രധാനമാണ്. എങ്ങനെയാണ് വൈറസ് ഉത്ഭവിച്ചതെന്ന് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ അറിഞ്ഞാല്‍ അതിനെതിരെ ഫലപ്രദമായി നമുക്ക് പോരാടാനാകും’- ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

അടുത്ത ആഴ്ച ഒരു സംഘം ചൈന സന്ദര്‍ശിക്കും. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കുമെന്നും ഭാവിയില്‍ നമുക്ക് എന്തു ചെയ്യാനാകുമെന്ന് മനസ്സിലാക്കുന്നതിലേക്കും അത് നയിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ അജ്ഞാത കാരണങ്ങളാല്‍ ന്യൂമോണിയ കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതായി കാണിച്ച് ലോകാരോഗ്യ സംഘടനയക്ക് ചൈനയുടെ അറിയിപ്പ് ലഭിച്ചത് ആറു മാസങ്ങള്‍ക്ക് മുമ്പാണ്. പിന്നീടാണ് ഇതിനുകാരണം നോവല്‍ കൊറോണ വൈറസ് ആണെന്ന് കണ്ടെത്തിയത്.

മൃഗങ്ങളില്‍ നിന്നായിരിക്കാം ഈ വൈറസ് മനുഷ്യരിലേക്കെത്തിയതെന്നാണ് ശാസ്ത്രജ്ഞരും ഗവേഷകരും കരുതുന്നത്. കഴിഞ്ഞ വര്‍ഷം ചൈനയിലെ വുഹാനിലെ മാംസചന്തയില്‍ നിന്നാണ് ആദ്യമായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്ത് ഒരുകോടിയിലധികം ആളുകളെയാണ് രോഗം ബാധിച്ചത്. അഞ്ചേകാല്‍ ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്തു.

Top