കൊറോണയുടെ ഉറവിടം അറിയാൻ ഡബ്ല്യുഎച്ച്ഒ സംഘം വുഹാനിൽ

ബെയ്ജിങ് : കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന അയച്ച പത്തംഗ വിദഗ്ധസംഘം ഇന്ന് ചൈനയിലെ വുഹാനിൽ എത്തി രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു പടർന്ന വഴിയും അന്വേഷിക്കുകയാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുന്നതെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.

യുഎസ്, ഓസ്ട്രേലിയ, ജർമ്മനി, ജപ്പാൻ, ബ്രിട്ടൻ, റഷ്യ, നെതർലൻഡ്, ഖത്തർ, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദഗ്ധരാണ് സംഘത്തിൽ ഉള്ളത്.രണ്ടാഴ്ചത്തെ ക്വാറൻീൻ കാലാവധിയും കോവിഡ് പരിശോധനകളും പൂർത്തീകരിച്ചതിനു ശേഷം മാത്രമാകും സംഘത്തിനു തുടർപ്രവർത്തനങ്ങൾക്കായി ചൈനീസ് ഭരണകൂടം അനുമതി നൽകുക. ക്വാറന്റീനിൽ ചൈനയിലെ ആരോഗ്യവിദഗ്ധരുമായി സംഘം വിഡിയോ കോൺഫറൻസിങ് മുഖാന്തരം കൂടിക്കാഴ്ച നടത്തും.

ഈ മാസം ആദ്യം എത്താനിരുന്ന സംഘത്തിനു ചൈന ആദ്യം അനുമതി നിഷേധിച്ചതു വിവാദമായിരുന്നു.കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യങ്ങൾ തള്ളുകയും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പരിശോധനകള്‍ തടയുകയും ചെയ്യുന്ന സമീപനം സ്വീകരിച്ചിരുന്ന ചൈന ഒടുവിൽ ലോകാരോഗ്യ സംഘടനയുടെ പത്തംഗ വിദഗ്ധസംഘത്തിനു പച്ചക്കൊടി കാട്ടുകയായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും മുതിർന്ന ശാസ്ത്രജ്ഞൻ പീറ്റർ ബെൻ എംബാരെക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കഴിഞ്ഞ ജൂലൈയിൽ ചൈനയിൽ എത്തി പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ചൈനീസ് ഭരണകൂടത്തിന്റെ നിസഹകരണം മൂലം സുഗമമായി പ്രവർത്തിക്കാൻ‌ സാധിച്ചിരുന്നില്ല.

Top