ലോകം കൊവിഡിന്റെ അപകടകരമായ കാലഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ജനറല്‍ സെക്രട്ടറി ടെഡ്രോസ് അദാനോം. കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം വികസിക്കുകയും പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുകയാണെന്ന് അദ്ദേഹം ഇന്ന് മുന്നറിയിപ്പ് നല്‍കി. നൂറ് രാജ്യങ്ങളില്‍ കൊവിഡിന്റെ വകഭേദമായ ഡെല്‍റ്റ വേരിയന്റ് കണ്ടെത്തിയെന്നും അറിയിച്ചു.

അതേസമയം, രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വര്‍ധിക്കാനും മരണസംഖ്യ ഉയരാനും കാരണക്കാരനായ ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് പരിവര്‍ത്തനം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഭീതി വിതക്കുന്നത്. ഡെല്‍റ്റ പ്ലസിന് ഡെല്‍റ്റയേക്കാള്‍ വേഗത്തില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം കുറഞ്ഞത് 98 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പല രാജ്യങ്ങളിലും അത് പ്രബല വകഭേദമായി മാറുകയാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ചൂണ്ടിക്കാട്ടി. വാക്‌സിന്‍ ലഭിക്കാത്ത രാജ്യങ്ങളിലെ ആശുപത്രി കിടക്കകള്‍ വീണ്ടും രോഗികളെ കൊണ്ട് നിറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ മാസം ആകുന്നതോടെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ പത്ത് ശതമാനത്തിനെങ്കിലും വാക്‌സീന്‍ നല്‍കാനുള്ള ആഗോളശ്രമം നടത്തണം. മഹാമാരിയെ പ്രതിരോധിക്കാനും അതുവഴി സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരാനുമുള്ള മാര്‍ഗ്ഗമാണ് വാക്‌സീന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top