യൂറോപ്പില്‍ കൊവിഡ് വ്യാപനം അവസാന ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന

കോപ്പന്‍ഹേഗന്‍: യൂറോപ്പില്‍ കൊവിഡ് വ്യാപനം അവസാന ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ ഡയറക്ടറായ ഹാന്‍സ് ക്ലൂഗ്. കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ രോഗവ്യാപനത്തെ പുതിയൊരു ഘട്ടത്തിലേയ്ക്ക് എത്തിച്ചുവെന്നും ഇത് യൂറോപ്പില്‍ മഹാമാരിയുടെ അവസാനത്തിന് കാരണമാകുമെന്നാണ് ഹാന്‍സ് ക്‌ളൂഗ് വെളിപ്പെടുത്തിയത്. മാര്‍ച്ചോടെ അറുപത് ശതമാനം യൂറോപ്യന്‍കാരും രോഗബാധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിനുകളുടെ ഫലമായോ രോഗബാധയേല്‍ക്കുന്നതിന്റെ ഫലമായോ കുറച്ച് മാസത്തേയ്ക്ക് ഒരു ആഗോള പ്രതിരോധം ഉണ്ടാകും. വര്‍ഷാവസാനത്തോടെ കൊവിഡ് വീണ്ടും പ്രത്യക്ഷപ്പെടും എന്നാലത് പകര്‍ച്ചവ്യാധിയുടെ തിരിച്ചുവരവ് ആയിരിക്കില്ലെന്നും ഹാന്‍സ് ക്‌ളൂഗ് പറഞ്ഞു.

അമേരിക്കയുടെ പല ഭാഗങ്ങളിലും കൊവിഡ് വ്യാപനം കുറഞ്ഞ് വരികയാണെന്ന് മുന്‍നിര ശാസ്ത്രജ്ഞനായ ആന്റണി ഫൗസിയും അറിയിച്ചു. രാജ്യത്തുടനീളം കൊവിഡ് വ്യാപനത്തില്‍ വ്യതിയാനങ്ങള്‍ കണ്ടുതുടങ്ങിയെന്നും എന്നാല്‍ ഇത് അമിതമായ ആത്മവിശ്വാസത്തിന് കാരണമാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒമിക്രോണിന്റെ നാലാം തരംഗം ഉച്ചസ്ഥായിലെത്തിയതിന് ശേഷം ആദ്യമായി രാജ്യത്ത് കൊവിഡ് കേസുകളും മരണങ്ങളും കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയുടെ പ്രാദേശിക ഓഫീസും വെളിപ്പെടുത്തി.

ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ വ്യാപനശേഷി കൂടിയതാണെങ്കിലും തീവ്രത കുറഞ്ഞതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇത് അപകടസാദ്ധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത് കൊവിഡ് വ്യാപനം അവസാന ഘട്ടത്തിലാണെന്ന സൂചനയാണ് നല്‍കുന്നതെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങള്‍.

Top