യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയണം: ലോകാരോഗ്യ സംഘടന

ജനീവ: യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയണമെന്ന് ലോകാരോഗ്യ സംഘടന യുടെ നിര്‍ദേശം. റഷ്യന്‍ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ലാബുകള്‍ തകര്‍ന്ന് ഈ രോഗാണുക്കള്‍ പുറത്തേക്ക് പരക്കുകയും രോഗവ്യാപനം ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഡബ്ല്യൂ.എച്ച്.ഓ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ലാബുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇത്തരം രോഗാണുക്കള്‍ പുറത്തേക്ക് വ്യാപിക്കുന്നതിന് കാരണമാവുമെന്ന് ബയോസെക്യൂരിറ്റി വിദഗ്ദര്‍ ആശങ്കപ്പെടുന്നു. ഇത്തരം പരീക്ഷണശാലകളിലെ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പെ തന്നെ യുക്രൈനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ അപകരടകാരികളായ രോഗാണുക്കളെ നശിപ്പിച്ച് കളയാന്‍ യുക്രൈന്‍ ആരോഗ്യ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തതായും ലോകാരോഗ്യ സംഘടന വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാല്‍ അപകടകാരികളായ ഏതൊക്കെ രോഗാണുക്കളും ടോക്സിനുകളുമാണ് യുക്രൈനിലുള്ളതെന്നും അവ എത്രത്തോളം അപകടകാരികളാണെന്നും വെളിപ്പെടുത്താന്‍ ലോകാരോഗ്യ സംഘടന തയ്യാറായില്ല. അതേസമയം യുക്രൈന്‍ സര്‍ക്കാരോ അമേരിക്കയിലെ എംബസിയോ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Top