ഉസ്ബെക്കിസ്ഥാനില്‍ കുട്ടികളുടെ മരണം; ഈ രണ്ട് ഇന്ത്യൻ നിർമ്മിത മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോ​ഗ്യസംഘടന

ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചതിന്ന് പിന്നാലെ പുതിയ നിർദ്ദേശവുമായി ലോകാരോ​ഗ്യസംഘടന. നോയിഡ കേന്ദ്രമായ മാരിയോൺ ബയോടെക് ഉൽപാദിപ്പിക്കുന്ന രണ്ട് മരുന്നുകൾ ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾ ഉപയോഗിക്കരുതെന്നാണ് ലോകാരോ​ഗ്യസംഘടന ശുപാർശ ചെയ്യുന്നത്.

നോയിഡ കേന്ദ്രമായ മാരിയോൺ ബയോടെക് ഉൽപാദിപ്പിക്കുന്ന ‘ഡോക്-1-മാക്സ്’ (DOK-1 Max), അബ്റോണോൾ (AMBRONOL) എന്നീ രണ്ട് മരുന്നുകളാണ് ഉപയോഗിക്കരുതെന്ന് ലോകാരോ​ഗ്യസംഘടന നിർദ്ദേശിച്ചിരിക്കുന്നത്. സാംപിളുകൾ പരിശോധിച്ചതിന് പിന്നാലെ ഗുണനിലവാരം ഇല്ല എന്ന കണ്ടെത്തലിൻറെ പേരിലാണ് ലോകാരോ​ഗ്യസംഘടന ഇത്തരമൊരു ശുപാർശ നടത്തിയത്. ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന രാസവസ്തുവിൻറെ സാന്നിധ്യം കഫ് സിറപ്പുകളിലുണ്ടായിരുന്നുവെന്നാണ് ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയത്തിൻറെ കണ്ടെത്തൽ.

ഇന്ത്യയിൽ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിൻറെ ഈ വെളിപ്പെടുത്തൽ. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ഉൽപാദിപ്പിച്ച കഫ് സിറപ്പ് കഴിച്ച കുട്ടികളാണ് ഗാംബിയയിൽ മരിച്ചതെന്നായിരുന്നു ആരോപണം. കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയെന്നായിരുന്നു പ്രധാന ആരോപണം. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചാണ് മരണമെന്നും കണ്ടെത്തിയിരുന്നു. നാല് മരുന്നുകളാണ് അപകടകാരികളായതെന്നാണ് കണ്ടെത്തൽ. പീഡിയാട്രിക് വിഭാഗത്തിൽ ഉപയോഗിച്ച പ്രോമെത്താസിൻ ഓറൽ സൊലൂഷൻ, കോഫെക്സാമാലിൻ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നീ മരുന്നുകളിൽ അപകടകരമായി അളവിൽ കെമിക്കലുകൾ കണ്ടെത്തിയതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ആരോപണം ഉയർന്നതിന് പിന്നാലെ ഫാർമസ്യൂട്ടിക്കൽ കമ്പനി പൂട്ടിയിരുന്നു.

എന്നാൽ, ഇന്ത്യയിൽ സർക്കാർ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ അപകടകരമായ ഒന്നും കണ്ടെത്തിയില്ല. തുടർന്ന് മരുന്നിന് ഗുണനിലവാരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തി ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ ലോകാരോഗ്യ സംഘടനയ്ക്ക് കത്ത് വരെ നൽകുകയുണ്ടായി.

Top