ഇന്ത്യയുടെ കര്‍ശനവും സമയബന്ധിതവുമായ നടപടികളെ പ്രശംസിച്ച് ഡബ്ല്യൂഎച്ച്ഒ

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ കര്‍ശനവും സമയബന്ധിതവുമായ നടപടികളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം.

“ഫലത്തെ കുറിച്ച് ഇപ്പോള്‍ സംഖ്യകളില്‍ പറയാറായിട്ടില്ല. എന്നാല്‍, ഫലപ്രദമായ സാമൂഹിക അകലം പാലിക്കല്‍, രോഗബാധ കണ്ടെത്തല്‍, ഐസൊലേഷന്‍, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ തുടങ്ങിയ നടപടികള്‍ക്കായി ആറാഴ്ചത്തെ ദേശവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വൈറസ് ബാധയെ തടയുന്നതിന് വലിയരീതിയില്‍ സഹായകമാകും”- ലോകാരോഗ്യ സംഘടനയുടെ സൗത്ത്-ഈസ്റ്റ് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.

വന്‍തോതിലുള്ള വെല്ലുവിളികള്‍ക്കിടയിലും, പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ അചഞ്ചലമായ പ്രതിബദ്ധതയാണ് പ്രകടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഈ പരീക്ഷണ സമയങ്ങളില്‍, അധികൃതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ളതുപോലെ തന്നെ സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്.വൈറസിനെ പൊരുതി തോല്‍പ്പിക്കാന്‍ ഓരോരുത്തരും അവനവനാല്‍ കഴിയുന്നതിന്റെ പരമാവധി ശ്രമിക്കേണ്ട സമയമാണിതെന്നും ഡോ. സിംഗ് പറഞ്ഞു.

രാജ്യത്ത് മെയ് 3 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മാര്‍ച്ച് 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് വീണ്ടും പത്തൊമ്പത് ദിവസത്തേയ്ക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.പുതിയ പ്രദേശങ്ങളിലേക്ക് വൈറസ് പടരാതിരിക്കാനാണ് വരും ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതെന്നാണ് മോദി പറഞ്ഞത്.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നാളെ മുതല്‍ ഒരാഴ്ച രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. വൈറസ് വ്യാപനം പിടിച്ചുനിര്‍ത്തുന്നതിന് ഏപ്രില്‍ 20 വരെ വളരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഈ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ എത്ര കര്‍ശനമായി നടപ്പാക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Top