ചൈനയിലെ ഉയര്‍ന്ന കൊവിഡ് നിരക്കുകൾ ആശങ്കപ്പെടുത്തുന്നു, പിന്തുണ നൽകും: ലോകാരോ​ഗ്യസംഘടന

ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. മരണപ്പെടുന്നവരുടേയും ആശുപത്രിയില്‍ എത്തുന്നവരുടേയും എണ്ണം ചൈനയിൽ ദിവസവും വർധിക്കുകയാണ്. ചൈന ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടുന്നില്ലെങ്കിലും 10 ലക്ഷത്തിലേറെ പേർ നിലവിൽ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ ‘എയർഫിനിറ്റി’ പുറത്തുവിടുന്ന വിവരം. ദിവസവും അയ്യായിരത്തിലേറെ കൊവിഡ് മരണം ചൈനയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഈ സംഘടന പങ്കുവയ്ക്കുന്ന വിവരം.

ചൈനയിലെ ഉയര്‍ന്ന കൊവിഡ് നിരക്കുകളില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ ലോകാരോ​ഗ്യസംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് ആണ് ഇക്കാര്യം പറഞ്ഞത്. ചൈനയിലെ ആരോ​ഗ്യസംവിധാനത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിൽ നിന്നുള്ള യാത്രികർക്ക് നിരവധി രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ചും ലോകാരോ​ഗ്യസംഘടന പരാമർശിച്ചു. രോഗ വ്യാപനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നത് മനസ്സിലാക്കാനാകുമെന്നാണ് ടെഡ്രോസ് പറഞ്ഞത്. കൊവിഡിന്‍റെ ഉറവിടം കണ്ടെത്താനായി അതുമായി ബന്ധപ്പെട്ട ചില ഡാറ്റകൾ കൈമാറാനും പഠനങ്ങൾ നടത്താനും ചൈനയോട് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചൈനയടക്കം ആറ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ് എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പുമുണ്ട്. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്‍റീന്‍ നിബന്ധനയും പിൻവലിച്ചിരിക്കുകയാണ് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്‍റീന്‍ ഉണ്ടാകില്ല. എന്നാൽ വിദേശത്ത് നിന്നെത്തുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയാണ് ഇതോടെ ഒഴിവാകുന്നത്. നിലവിൽ അഞ്ച് ദിവസമാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് ചൈന ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത ക്വാറന്‍റീന്‍. ഇതോടൊപ്പം വീസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കുമെന്നും ചൈന പ്രഖ്യാപിച്ചു..

Top