യൂറോപ്പില്‍ കുരങ്ങുപനി കേസുകള്‍ നൂറ് കടന്നു; അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

ജനീവ: യൂറോപ്പിൽ മങ്കിപോക്‌സ് (കുരങ്ങുപനി) കേസുകൾ പടരുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്ത് ലോകാരോഗ്യ സംഘടന. വെള്ളിയാഴ്ചയായിരുന്നു ഡബ്ല്യു.എച്ച്.ഒ യോഗം വിളിച്ചത്.പടിഞ്ഞാറൻ- സെൻട്രൽ ആഫ്രിക്കൻ പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കുരങ്ങുപനിയുടെ 100ലധികം കേസുകളാണ് യൂറോപ്പിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ഡബ്ല്യു.എച്ച്.ഒ അടിയന്തരമായി യോഗം വിളിച്ചു ചേർത്തത്.

ബ്രിട്ടൻ, സ്‌പെയ്ൻ, പോർചുഗൽ, ജർമനി, ഇറ്റലി, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് നിലവിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒപ്പം യു.എസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും സംശയമുള്ള കേസുകൾ കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസമായിരുന്നു ബെൽജിയത്തിൽ അഞ്ച് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. ഇതോടെയാണ് യൂറോപ്പിൽ രോഗപ്പകർച്ചയുടെ ആശങ്കയുണ്ടായത്.

കുരങ്ങന്മാരിൽ ആദ്യം കണ്ടെത്തിയ മങ്കിപോക്‌സ് പിന്നീട് വൈറസ് കാരിയറുമായി അടുത്തിടപെഴകുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുക. സാധാരണയായി ആഫ്രിക്കക്ക് പുറത്ത് അപൂർവമായി മാത്രമാണ് കുരങ്ങുപനി പടരാറുള്ളത്.മങ്കിപോക്‌സിന്റെ എക്കാലത്തെയും വലിയ പകർച്ചയാണ് യൂറോപ്പിൽ ഇപ്പോൾ നടക്കുന്നതെന്നാണ് ജർമനി വിഷയത്തിൽ പ്രതികരിച്ചത്.

അതേസമയം, കൊവിഡ് പടർന്നുപിടിച്ചത് പോലെ വലിയൊരു മഹാമാരിയായി മങ്കിപോക്‌സ് പകർച്ച മാറില്ലെന്നാണ് വിദഗ്ധരുടെ പ്രതികരണം. കോറോണ വൈറസിന്റെ പോലെ അത്ര എളുപ്പത്തിലും വേഗത്തിലും പടരുന്നല്ല കുരങ്ങുപനിക്ക് കാരണമായ വൈറസ് എന്നത് തന്നെയാണ് ഇതിന് കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്.കടുത്ത പനിയും ദേഹത്ത് തിണർത്ത് പൊന്തുന്നതുമാണ് കുരങ്ങുപനിയുടെ സാധാരണ ലക്ഷണങ്ങൾ.

 

Top