ദില്ലി: ദില്ലി അധ്യാപകരുടെ ഫിൻലൻഡിലേക്കുള്ള സന്ദർശനം തടഞ്ഞ ലെഫ്. ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലി നിയസഭാ പ്രത്യേക സമ്മേളനത്തിലായിരുന്നു ലെഫ്. ഗവർണർ വി.കെ. സക്സേനക്കെതിരെ കെജ്രിവാൾ രംഗത്തെത്തിയത്. ആരാണ് ലെഫ്. ഗവർണർ എന്ന് കെജ്രിവാൾ ചോദിച്ചു. ദില്ലി സർക്കാറിന്റെ പ്രവർത്തനങ്ങളിൽ ഗവർണർ അതിരുകടന്ന് ഇടപെടുന്നതായും അദ്ദേഹം ആരോപിച്ചു. എന്റെ അധ്യാപകൻ പോലും എന്റെ ഗൃഹപാഠം ഇതുപോലെ പരിശോധിച്ചിട്ടില്ല. സ്പെല്ലിങ്, കൈയക്ഷരം തുടങ്ങി എല്ലാം ഗവർണർ പരിശോധിക്കുക ആണെന്നും കെജ്രിവാൾ വിമർശിച്ചു.
പ്രൈമറി സ്കൂൾ അധ്യാപകരെ ഫിൻലൻഡിലേക്ക് പരിശീലനത്തിന് അയയ്ക്കാനുള്ള ദില്ലി സർക്കാർ പദ്ധതി ലഫ്റ്റനന്റ് ഗവർണർ റദ്ദാക്കിയതായും കെജ്രിവാളും എഎപിയും ആരോപിച്ചു. എന്നാൽ പദ്ധതി റദ്ദാക്കിയിട്ടില്ലെന്നും ചെലവും യാത്രകൊണ്ടുള്ള നേട്ടങ്ങളും ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഗവർണർ വിശദീകരിച്ചു.
ചെലവും പദ്ധതി നേട്ടങ്ങളും ചോദിക്കാൻ നിങ്ങൾ ആരാണ്? പൊതുജനം തെരഞ്ഞെടുത്തത് തന്നെയാണെന്ന് കെജ്രിവാൾ തിരിച്ചടിച്ചു. ലെഫ്. ഗവർണറെ തെരഞ്ഞെടുത്ത് ആരാണെന്ന് ചോദിച്ചപ്പോൾ പ്രസിഡന്റാണ് തന്നെ തെരഞ്ഞെടുത്തതെന്നാണ് ഗവർണർ പറഞ്ഞത്. ബ്രിട്ടീഷുകാർ വൈസ്രോയിമാരെ തിരഞ്ഞെടുത്തത് പോലെയെന്ന് താൻ മറുപടി നൽകി. പണ്ട് ഇന്ത്യക്കാർക്ക് എങ്ങനെ ഭരിക്കണമെന്നറിയില്ലെന്ന് ബ്രിട്ടീഷ് വൈസ്രോയിമാർ പറഞ്ഞിരുന്നു. ഇപ്പോൾ നിങ്ങൾ (ലഫ്റ്റനന്റ് ഗവർണർ) പറയുന്നു ദില്ലിക്കാർക്ക് ദില്ലി ഭരിക്കാനറിയില്ലെന്ന് – കെജ്രിവാൾ പറഞ്ഞു.