സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് ; കെ സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: കേരള ഗാന വിവാദത്തില്‍ പോര് കനക്കുന്നു. സംഭവത്തില്‍ കെ. സച്ചിദാനന്ദനെ പരിഹസിച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു, ‘മഹത് പ്രവൃത്തി’കള്‍ക്ക് ഉത്തമമാതൃക എന്നിങ്ങനെയാണ് ശ്രീകുമാരന്‍ തമ്പിയുടെ പരിഹാസ വാക്കുകള്‍. തല്‍ക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രീകുമാരന്‍ തമ്പിയുടെ പരിഹാസം. താന്‍ വെറും പാമരനാം പാട്ടുകാരനാണ്, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്ലീഷേ എന്നും ശ്രീകുമാരന്‍ തമ്പി കുറിക്കുന്നു. കിളിപ്പാട്ട് എഴുതിയ എഴുത്തച്ഛനും പാട്ടുകാരനായിരുന്നു എന്നും ശ്രീകുമാരന്‍ തമ്പി കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിങ്ങനെ

ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കള്‍ക്ക് ഉത്തമമാതൃക! തല്‍ക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരന്‍! ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘ക്‌ളീഷേ’
പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ”അദ്ധ്യാത്മരാമായണം കിളിപ്പാട്ട്” –എന്നാണല്ലോ..

Top