ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടത്തിലാണ് ഇന്ത്യ എന്ന മുൻ റിപ്പോർട്ടിൽ പിശകുപറ്റിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കോവിഡ് 19 ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിലാണ് ഇന്ത്യയിൽ സാമൂഹിക വ്യാപനം നടന്നുവെന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അത് തെറ്റുപറ്റിയതാണെന്നും തിരുത്തിയെന്നുമാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ ഒരു കൂട്ടം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അത് സാമൂഹിക വ്യാപനമല്ല. ലോകാരോഗ്യ സംഘടന വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഇന്ത്യയിൽ കേസുകൾ വർധിച്ചപ്പോഴും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാരും ആവർത്തിച്ചിരുന്നു. പകർച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താൻ പ്രയാസപ്പെടുന്ന വിധത്തിൽ രോഗം വ്യാപിക്കുമ്പോഴാണ് സമൂഹവ്യാപനത്തിലേക്ക് കടക്കുന്നത്. എന്നാൽ നിലവിൽ ഇന്ത്യയിലെ കേസുകളുടെയെല്ലാം സമ്പർക്ക ഉറവിടം കണ്ടെത്താൻ ആരോഗ്യപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം രാജ്യത്ത് ഇതുവരെ 6412 കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33 മരണങ്ങൾ റിപ്പോർട്ട് ചെയ്തതുൾപ്പടെ രാജ്യത്ത് ആകെ 199 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.