ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെയും മോദിയുടെയും പങ്കാളിത്തം പ്രശംസനീയം; അഭിനന്ദിച്ച് വൈറ്റ്ഹൗസ്

ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ സമാപിച്ച ജി20 ഉച്ചകോടിയിൽ ഇന്ത്യയും പ്രധാനമന്ത്രി മോദിയും സുപ്രധാന പങ്കുവ​ഹിച്ചതായി വൈറ്റ് ഹൗസ്. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിലെ പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളത്. നയതന്ത്ര തലത്തിലൂടെ വേണം പ്രശ്നപരിഹാരം എന്ന ഇന്ത്യൻ നിലപാടും ജി20 പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി.

“ഉച്ചകോടിയുടെ പ്രഖ്യാപനം ചർച്ച ചെയ്യുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു. ഇന്നത്തെ യു​ഗം യുദ്ധത്തിന്റേതല്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മറ്റ് മുൻ​ഗണന വിഷയങ്ങൾക്കിടയിൽ, നിലവിലെ ഭക്ഷ്യ-ഊർജ്ജ സുരക്ഷാ വെല്ലുവിളികളെ പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. അതേ സമയം പ്രതിരോധശേഷിയുള്ള ആഗോള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ബാലിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച ഇന്തോനേഷ്യയിൽ നിന്ന് മടങ്ങി. സമാപന സമ്മേളനത്തിൽ അടുത്ത ജി20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു.

Top