ഇക്വഡോറിലെ സ്വന്തം രാജ്യം പുകയായി; നിത്യാനന്ദ വീണ്ടും മുങ്ങി

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വന്തമായി ഒരു രാജ്യം സൃഷ്ടിക്കുന്നതായി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇവിടെ നിന്നും ഇയാള്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. വിവാദ ആള്‍ദൈവം തങ്ങളുടെ ഭൂമിയില്‍ ഇല്ലെന്ന് ഇക്വഡോര്‍ ഗവണ്‍മെന്റ് വ്യക്തമാക്കി. ഇക്വഡോറില്‍ നിത്യാനന്ദയ്ക്ക് അഭയം നല്‍കിയിട്ടില്ലെന്നതിന് പുറമെ സൗത്ത് അമേരിക്കയില്‍ ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നില്ല, ഇക്വഡോര്‍ എംബസി പറഞ്ഞു.

വെബ്‌സൈറ്റ് ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല ഒരു രാജ്യം സൃഷ്ടിക്കലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ‘ഇത്തരം നീക്കങ്ങള്‍ സംബന്ധിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ പാസ്‌പോര്‍ട്ട് റദ്ദാക്കി. പുതിയ പാസ്‌പോര്‍ട്ട് നല്‍കിയിട്ടില്ല. നിത്യാനന്ദയ്ക്ക് എതിരെയുള്ള കേസുകളെ കുറിച്ച് മറ്റ് ഹൈക്കമ്മീഷനുകള്‍ക്ക് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’, വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ഈ ആഴ്ച ആദ്യമാണ് ഇക്വഡോറില്‍ ദ്വീപ് വാങ്ങി നിത്യാനന്ദ രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് വന്നത്. അതിര്‍ത്തികളില്ലാത്ത രാജ്യമെന്ന പേരില്‍ സ്വന്തം പതാകയും, പാസ്‌പോര്‍ട്ടും വരെ സൃഷ്ടിക്കുമെന്ന് ഇയാളുടെ വെബ്‌സൈറ്റ് അവകാശപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വം ആചരിക്കാന്‍ കഴിയാത്ത അവസ്ഥ നേരിടുന്നവര്‍ക്കായാണ് ഈ രാജ്യമെന്നായിരുന്നു പ്രഖ്യാപനം.

കുട്ടികളെ തടങ്കലില്‍ പാര്‍പ്പിച്ചതിന് പുറമെ പീഡനക്കേസും നേരിടുകയാണ് നിത്യാനന്ദ. ഇയാള്‍ ഇക്വഡോറില്‍ നിന്നും ഹെയ്ത്തിയിലേക്ക് പോയെന്നാണ് അവരുടെ ഹൈക്കമ്മീഷന്‍ കരുതുന്നത്. മൗറീഷ്യസിലേക്കാണ് നിത്യാനന്ദ പൊങ്ങുകയെന്നാണ് അഭ്യൂഹങ്ങള്‍.

Top