Where is Geenakumari ?

തിരുവനന്തപുരം: പൊരുതുന്ന കേരളത്തിന്റെ മനസ് ഒരിക്കലും മറക്കില്ല ഗീനാകുമാരിയെ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ യുവത്വത്തിന്റെ ആവേശമായിരുന്ന പെണ്‍പോരാളി. സാക്ഷാല്‍ ഋഷിരാജ് സിങ്ങിനെ പോലും അത്ഭുതപ്പെടുത്തിയ പോരാട്ടവീര്യം.

ഇതിനുമപ്പുറമാണ് ഗീനാകുമാരിയുടെ വ്യക്തിത്വം.

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തുന്നവര്‍… പാര്‍ട്ടി പദവികള്‍ നല്‍കാത്തതിന്റെ പേരില്‍ മറുകണ്ടം ചാടുന്ന അവസരവാദികള്‍… ഇവരെല്ലാം കണ്ട് പഠിക്കണം ഗീനാകുമാരിയുടെ ജീവചരിത്രം.

വിവാദനായകനായ വൈസ്ചാന്‍സിലര്‍ വിളനിലം ഫണ്ട് അനുവദിക്കാതാരുന്നതിനെ തുടര്‍ന്ന് സ്വന്തം സ്വര്‍ണ്ണാഭരണങ്ങളടക്കമെടുത്ത് കലോത്സവം നടത്തിയ ഒരു ചരിത്രവുമുണ്ട് അവര്‍ക്ക്.

രണ്ട് പതിറ്റാണ്ട് മുന്‍പ് കേരളത്തെ ഇളക്കിമറിച്ച വിദ്യാര്‍ത്ഥി സമരത്തിലെ ഏറ്റവും തിളങ്ങിയ മുഖമായിരുന്നു ഗീനാകുമാരിയുടേത്.

വിളനിലം സമരം കത്തിനിന്ന സമയത്ത് 19-ാം വയസിലാണ് കേരള സര്‍വ്വകാലശാല ചെയര്‍പേഴ്‌സണായി ഗീനാകുമാരി തിരഞ്ഞെടുക്കപ്പെട്ടത്.

new

അക്കാലത്ത് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന് നേരെ നടന്ന ലാത്തിചാര്‍ജില്‍ സിങ്ങിന്റെ അടിയേറ്റ് ഗീനാകുമാരിയുടെ കൈ ഒടിഞ്ഞു. വിദ്യാര്‍ത്ഥി രാഷട്രീയ ജീവിതത്തിലെ ആദ്യ മര്‍ദ്ദനം.

കയ്യൊടിഞ്ഞിട്ടും വീറോടെ പ്രതികരിച്ച ഗീനാകുമാരിയുടെ ധീരത കണ്ട് ഋഷിരാജ് സിങ്ങ് പോലും അത്ഭുതപ്പെട്ടത് ചരിത്രം.

1994 നവംബര്‍ 25 ന് നടന്ന മറ്റൊരു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ലാത്തിചാര്‍ജില്‍ തലക്കടിയേറ്റ് ചോരയില്‍ കുളിച്ച ഗീനാകുമാരിയുടെ മുഖം ഇന്നും വിപ്ലവകേരളത്തിന് മറക്കാന്‍ കഴിയില്ല.

തുടര്‍ന്നങ്ങോട്ട് കൊടിയ മര്‍ദ്ദനങ്ങളാണ് ഗീനാകുമാരിക്ക് നേരിടേണ്ടി വന്നത്. പാര്‍ട്ടിക്കായി സ്വയം ജീവിതം മാറ്റിവച്ച കുടുംബത്തിന്റെ പിന്തുണയായിരുന്നു ഗീനാകുമാരിയുടെ കരുത്ത്. ദൃശ്യമാധ്യമങ്ങള്‍ ഇല്ലാത്ത ആ കാലത്ത് പോലും രാഷട്രീയകക്ഷി ഭേദമന്യേ എല്ലാ ജനങ്ങളുടേയും ആരാധന പിടിച്ചു വാങ്ങാന്‍ സമരമുഖത്തെ ചെറുത്ത് നില്‍പ്പും, മര്‍ദ്ദനവും ഗീനാകുമാരിക്ക് സഹായകരമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ചാനലിനു മുന്നില്‍ ‘വിപ്ലവപോരാട്ടം’ നടത്തിയും നേതൃത്വത്തെ പ്രീണിപ്പിച്ചും രണ്ട് തവണ മത്സരിക്കാന്‍ സീറ്റ് തരപ്പെടുത്തി പിന്നീട് പാര്‍ട്ടിയെ തള്ളി പറഞ്ഞ സിന്ധു ജോയ് അല്ല ഗീനാകുമാരി.

അവര്‍ക്ക്, പാര്‍ട്ടി മത്സരിക്കാന്‍ സീറ്റും നല്‍കിയിട്ടില്ല, പാര്‍ട്ടി പദവികളും നല്‍കിയിട്ടില്ല…

യഥാര്‍ത്ഥത്തില്‍ ഗീനാ കുമാരിയെ പോലെ അര്‍ഹരായവരെ പരിഗണിക്കാതിരുന്നതാണ് സിപിഎം നേതൃത്വത്തിന്റെ ചരിത്രപരമായ മണ്ടത്തരമെന്നതിന്റെ പ്രധാന ഉദാഹരണമാണിത്.

ഗീനാകുമാരി ഒരിക്കലും പദവി ആഗ്രഹിച്ചിട്ടില്ലെങ്കിലും അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആഗ്രഹിക്കുന്ന അനവധി എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും പാര്‍ട്ടിക്കകത്തുണ്ട്.

പാര്‍ട്ടിയില്‍ പദവികളില്ലെങ്കിലും സിപിഎം അംഗമാണ് ഇപ്പോഴും ഗീനാകുമാരി. അഭിഭാഷക കൂടിയായ അവര്‍ക്ക് സോളാര്‍സമരകാലത്ത് ടിയര്‍ഗ്യാസ് കൊണ്ട് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയേണ്ട അവസ്ഥയുണ്ടായെങ്കിലും അത് മറ്റാരെയും അറിയിച്ചിരുന്നില്ല.

മാധ്യമങ്ങളില്‍ പടം വരാനും വാര്‍ത്ത വരാനും സ്വന്തം നേട്ടമുണ്ടാക്കാനും പ്രവര്‍ത്തിക്കുന്ന അഭിനവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കണ്ടു പഠിക്കാനൊരു മാതൃകയാണ് ഗീനാ കുമാരിയുടെ ജീവിതം.

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് ‘കുടുംബകോടതികളിലെ ലിംഗ നീതി’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയതിന് ഡോക്ടറേറ്റ് നല്‍കി ഗീനാകുമാരിയെ അംഗീകരിച്ചിരിക്കുകയാണിപ്പോള്‍. തന്റെ ഏത് പ്രവര്‍ത്തനവും ചെങ്കൊടിക്ക് കരുത്ത് പകരണമെന്ന് ആഗ്രഹിച്ച ഗീനാകുമാരി ‘വാരാദ്യമാധ്യമ’ ത്തിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന് :-

പാര്‍ട്ടി കുടുംബത്തില്‍ ജനിച്ച് എസ്എഫ്‌ഐക്കാരിയായി വളര്‍ന്ന പാരമ്പര്യമാണ് ഗീനാകുമാരിക്കുള്ളത്. എങ്ങനെയായിരുന്നു ആ കാലം?

തിരുവനന്തപുരം ജില്ലയിലെ മുതുവിളക്കടുത്താണ് ഞങ്ങളുടെ കുടുംബവീട്. അച്ഛന്‍ തങ്കപ്പന്‍ പിള്ള സിപിഎമ്മിന്റെ കല്ലറ ലോക്കല്‍ സെക്രട്ടറിയായിരുന്നു. പാര്‍ട്ടിക്കു വേണ്ടി ജീവിക്കുന്ന അച്ഛനെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഞാനും ജ്യേഷ്ഠന്‍ ഗോപകുമാറും ബാലസംഘത്തില്‍ കൂടിയാണ് പൊതുരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് മിതിര്‍മല ഗേള്‍സ് ഹൈസ്‌കൂള്‍ ലീഡറായി. പിന്നീട്‌നിലമേല്‍ എന്‍എസ്എസ് കോളെജില്‍ പ്രീഡിഗ്രിയും ബി.എസ്.സി മാത്സും ചെയ്തു. അവിടെ കൗണ്‍സിലറായി വിജയിച്ച് 19ാം വയസിലാണ് കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആകുന്നത്. ആ സമയത്ത് ജ്യേഷ്ഠന്‍ ഗോപകുമാര്‍ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയായിരുന്നു. ചെയര്‍പേഴ്‌സണ്‍ ആയകാലത്ത് എസ്എഫ്‌ഐയും വൈസ് ചാന്‍സിലര്‍ വിളനിലവും തമ്മിലുള്ള സംഘര്‍ഷം നടക്കുന്ന കാലമായിരുന്നു.

എസ്എഫ്‌ഐ സമരങ്ങളെ നയിച്ച അനുഭവങ്ങള്‍ എങ്ങിനെയായിരുന്നു?

വിളനിലം സമരം കത്തിപ്പടരവെ, അന്നത്തെ എസ്എഫ്‌ഐ നേതാവ് യു പി ജോസഫ് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം നടത്തുമ്പോഴാണ് സമരവുമായി ഞങ്ങള്‍ എത്തിയത്.

പൊലീസ് പെട്ടെന്ന് തല്ല് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കുറച്ച്‌പേര്‍ മാത്രമായി. അന്ന് ഡിസിപിയായിരുന്ന ഋഷിരാജ് സിങ്ങ് ലാത്തികൊണ്ടടിച്ച് എന്റെ കൈ ഒടിച്ചു. 1993 ഓഗസ്റ്റ് അഞ്ചിനായിരുന്നുഅത്. അതായിരുന്നു എനിക്ക് പൊലീസിന്റെ തല്ലു വാങ്ങലുമായി ബന്ധപ്പെട്ട അരങ്ങേറ്റം. എന്നാല്‍ ഗുരുതരമായി മര്‍ദ്ദനമേറ്റത് 1994 നവംബര്‍ 25നായിരുന്നു. അന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിനെത്തിയ ഞങ്ങളെ ഒരു പ്രകോപനവുമില്ലാതെ പൊലീസുകാര്‍ നേരിട്ടു. എന്നെ അബൂബക്കര്‍ എന്ന പൊലീസുകാരന്‍ (പേര് പിന്നീടാണറിഞ്ഞത്) ലാത്തി കൊണ്ട് തലയില്‍ പലതവണ അടിച്ചു. അയാളുടെ ലാത്തി രണ്ടായി പൊട്ടിപ്പോയി. പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല. ഒരുദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഞാന്‍ ബോധമില്ലാതെ കിടന്നു. തലക്കുള്ളിലെ പരിക്കും തുടര്‍ച്ചയായ ഛര്‍ദ്ദിയും കാരണം ഡോക്ടര്‍മാരും ആശങ്കയിലായിരുന്നുവത്രെ. പിറ്റേദിവസം ഹര്‍ത്താലായിരുന്നിട്ടും ഡോ. പികെ ആര്‍ വാര്യര്‍ അടക്കമുള്ളവരൊക്കെ എന്നെ കാണാനും കാര്യം അറിയാനും ആശുപത്രിയിയല്‍ നടന്നുവന്നു എന്നൊക്കെ പിന്നീട് പറഞ്ഞ് അറിഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കല്‍ വച്ച് ആറോളം തവണയാണ് പൊലീസിന്റെ അടിയേറ്റത്. ഇതുവരെ പൊലീസിനെ ഒരു കല്ലുപോലും എടുത്തെറിഞ്ഞിട്ടില്ല. അവരോട് മോശമായി പെരുമാറിയിട്ടുമില്ല. എന്നാല്‍ എന്നെ കാണുമ്പോള്‍ അവര്‍ക്ക് അടിക്കണമെന്ന് വാശിയാണ്. പിന്നെ തല്ലുകൊള്ളുമ്പോള്‍ പേടിയില്ലാതായി. ചോരചീറ്റുമ്പോഴും മുഖത്ത് തല്ലുകൊണ്ട പാടുവീണ പെണ്ണിനെ ആരെങ്കിലും കല്ല്യാണം കഴിക്കുമോ എന്നുള്ളതായിരുന്നു എന്റെ അമ്മയുടെ വിഷമം.

എസ്എഫ്‌ഐ സംസ്ഥാനജോയ്ന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ക്ക് ശേഷം എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി പദവികളിലേക്ക് ക്ഷണമുണ്ടാകാത്തതിന്റെ കാരണം എന്തായിരുന്നു?

എല്‍എല്‍ബി കഴിഞ്ഞ് എല്‍എല്‍എം ഒന്നാം വര്‍ഷം കഴിഞ്ഞപ്പോഴാണ് എന്റെ വിവാഹം കഴിയുന്നത്. (സിപിഎം തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂര്‍ ഏരിയാ കമ്മറ്റി അംഗമായിരുന്ന വി കെ നന്ദനാണ് എന്റെ ഭര്‍ത്താവ്. മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം.) എന്നാല്‍ എല്‍എല്‍എം രണ്ടാംവര്‍ഷം ആയപ്പോള്‍ എനിക്ക് എസ്എഫ്‌ഐയില്‍ നിന്ന് ഒഴിയേണ്ടി വന്നു. എസ്എഫ്‌ഐയിലെ അടുത്ത സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് വിടവാങ്ങല്‍ പ്രസംഗം നടത്തി പിരിയണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിന് കഴിഞ്ഞില്ല.

എസ്എഫ്‌ഐയുടെ സംസ്ഥാന ജോയന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം സ്വാഭാവികമായും സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ പ്രവര്‍ത്തനങ്ങളിലേക്ക് പോകാത്തത് എന്തായിരുന്നു?

പാര്‍ട്ടി കേഡറുകളെ കണ്ടെത്തി അവരുടെ പ്രവര്‍ത്തങ്ങള്‍ ഏത് മേഖലകളിലാകണം എന്ന് തീരുമാനിച്ച് വിന്യസിക്കേണ്ടത് പാര്‍ട്ടിയുടെ ചുമതലയാണ്. പാര്‍ട്ടിയുടേയോ ഡിവൈഎഫ്‌ഐയുടെയോ മുകള്‍ ഘടകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത് ഞങ്ങളുടെ പാര്‍ട്ടിയില്‍ ശരിയായ നടപടിയല്ല. എന്നാല്‍ ഞാന്‍ കല്ലറ ടൗണിലെ പാര്‍ട്ടി അംഗമായിരുന്നു. പിന്നെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ യൂണിറ്റ് ഭാരവാഹിയാവുകയും ചെയ്തു. അന്നും ഇന്നും ഞാന്‍ പാര്‍ട്ടിയുടെ ഉറച്ച അംഗമാണ്.

പ്രാപ്തിക്കുറവുള്ള ഒരാളാണോ താങ്കള്‍? അതുകൊണ്ടായിരിക്കുമോ പാര്‍ട്ടി കാര്യമായി പരിഗണിക്കാത്തത് ?

എന്റെ സംഘാടക മികവിനെ പാര്‍ട്ടി പലപ്പോഴും അഭിനന്ദിച്ച അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരള സര്‍വ്വകലാശാല യുവജനോത്സവം 1993ല്‍ കായംകുളത്ത് നടന്നപ്പോള്‍ അന്ന് ചെയര്‍പേഴ്‌സണ്‍ ആയ എനിക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായ സന്ദര്‍ഭങ്ങളുണ്ട്. വി.സി വിളനിലം ഫണ്ട് അനുവദിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന് വി.സിയെ ഉപരോധിച്ച്, പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലൂടെ ഫണ്ടിന്റെ ഒരു ഗഡു അനുവദിച്ചു. മാത്രമല്ല ഫണ്ടിന്റെ അപര്യാപ്തത മൂലം എന്റെ സ്വര്‍ണ്ണാഭരണങ്ങളും പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ളവരുടെ സ്വര്‍ണ്ണാഭരണങ്ങളും പണയം വച്ച് ആ തുക കൊണ്ടാണ് പരിപാടി ഭംഗിയായി നടത്തിയത്.

മാത്രമല്ല എസ്.എഫ്‌ഐയുടെ സംസ്ഥാന പദവിയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ എല്ലാ ജില്ലകളിലെയും എസ്എഫ്‌ഐ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

താങ്കളെപ്പോലുള്ളവരെ സംഘടനാ നേതൃത്വത്തിലേക്ക് ഉപയോഗിക്കാന്‍ കഴിയാതിരുന്ന പാര്‍ട്ടിക്ക് പക്ഷേ, സിന്ധു ജോയിയെ പോലുള്ളവരുടെ കാര്യത്തില്‍ തെറ്റുപറ്റിയതായി തോന്നിയിട്ടുണ്ടോ ?

പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല. പക്ഷേ സിന്ധു ജോയിക്ക് തെറ്റുപറ്റിയിട്ടുണ്ട്. സിന്ധു ജോയിമാര്‍ ഒരു പ്രതീകമാണ്. പാര്‍ട്ടിയുടെയും അധികാരങ്ങളുടെയും പേരില്‍ ആകൃഷ്ടരാകുന്ന ഒരു വലിയ നിരയുണ്ട്. അവര്‍ ലാഭവും നഷ്ടവും നോക്കിയാണ് പ്രവര്‍ത്തിക്കുക. അവര്‍ സമയം നോക്കി ചാഞ്ചാടും. അല്ലെങ്കില്‍ പാര്‍ട്ടിയെ പലവട്ടം തള്ളിപ്പറഞ്ഞ് വലതുപക്ഷത്ത് ചേക്കേറുകയും ഒന്നുമല്ലാത്തവരായി മാറുകയും ചെയ്യും. തനിക്ക് ഈ പാര്‍ട്ടിയില്‍ നിന്ന് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞാണ് സിന്ധു ജോയി പാര്‍ട്ടിയില്‍ നിന്ന് പോയത്. സിന്ധുവിനേക്കാള്‍ യോഗ്യരായവര്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഗ്രനേഡ് കൊണ്ട് പരിക്കേറ്റ നമിതയെ പോലുള്ള കുട്ടികള്‍. മാത്രമല്ല, സിന്ധുവിന് രണ്ട് തവണയാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. സിന്ധുവിനേപ്പോലുള്ളവര്‍ ഇനിയും പാര്‍ട്ടിയില്‍ പലയിടത്തുമുണ്ട്. പാര്‍ട്ടി ജാഗ്രത പുലര്‍ത്തണം. കാരണം ജനങ്ങളുടെ പ്രതീക്ഷയാണ്. സിപിഎം. അത് കരുത്തോടെ നിലനില്‍ക്കണം.

പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു കുടുംബത്തിലെ അംഗമാണ് ഗീനാകുമാരി. പക്ഷേ ആ പാര്‍ട്ടിയുടെ അവഗണന ഏറ്റുവാങ്ങിയ കുടുംബമാണ് താങ്കളുടേത്. അച്ഛനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി. ജ്യേഷ്ടനും പുറത്തുപോയി. ഗീനാകുമാരിയുടെ കാര്യത്തില്‍ കാര്യമായ പ്രതീക്ഷയുമില്ല? നിരാശ തോന്നുണ്ടോ ?

ഞങ്ങള്‍ മൂന്നുപേരുടെയും കാര്യങ്ങള്‍ കൂട്ടിയിണക്കി വിശകലനം ചെയ്യരുത്. അവയെ പ്രത്യേകം പ്രത്യേകം വിലയിരുത്തേണ്ടതാണ്. അച്ഛന്‍ നാട്ടിലെ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം സസ്‌പെന്‍ഷനിലായി എന്നത് നേരാണ്. എന്റെ സഹോദരന്‍ ജോലി തിരക്കുമൂലം പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതെ പോവുകയായിരുന്നു. എന്റെ കാര്യത്തില്‍ നിങ്ങള്‍ക്കാര്‍ക്കും ആശങ്ക വേണ്ട. ഞാനെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയാണ്. എന്നാല്‍ ഞാന്‍ ചെയ്യുന്നത് നാലാളെ അറിയിക്കുക എന്റെ ശൈലിയല്ല. ചാനലുകള്‍ ഒട്ടും ഇല്ലാത്ത കാലത്താണ് ഞാന്‍ അടക്കമുള്ളവര്‍ തല്ലുകൊണ്ടത്. അടുത്തയിടെ സോളാര്‍ സമരകാലത്തും എനിക്ക് ടിയര്‍ ഗ്യാസ് കൊണ്ട് പരിക്കേറ്റ സംഭവമുണ്ടായി. മുഖം കോടിപ്പോയ നിലയില്‍ ഞാന്‍ ഒരു ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞു. ആരേയും അറിയിക്കാന്‍വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല.

സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ താങ്കള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്ന് എന്തുമാത്രം പിന്തുണയുണ്ട് ?

അഭിഭാഷക എന്ന നിലയില്‍ എന്റെ മുന്നില്‍ വന്ന് ഇരകളായ സ്ത്രീകള്‍ പറഞ്ഞ അനുഭവങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചിരുന്നിട്ടുണ്ട്. സംസ്‌കാര സമ്പന്നരും പുരോഗമന വാദികളും എന്ന് അഭിമാനിക്കുമ്പോഴും നാം അറിയണം സ്ത്രീകളോടും കുട്ടികളോടും മര്യാദ കാട്ടാത്ത മാന്യന്മാര്‍ ധാരാളമുള്ള നാടാണ് നമ്മുടേത്. അവരില്‍ പ്രമുഖന്മാരുണ്ട്. വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. കുടുംബങ്ങളിലെ രക്തബന്ധമുള്ളവര്‍ വരെയുണ്ട്. അവിടെയൊക്കെ ഇരകളെ ഭീഷണിപ്പെടുത്തുകയോ ആക്രമിച്ച് നിശബ്ദരാക്കുകയോ ഒക്കെയാണ് ചെയ്യുന്നത്. കുരുന്നു പെണ്‍കുട്ടികളെ കെട്ടിയിട്ടും കൊടുവാള്‍ കഴുത്തില്‍ വച്ചും രതി വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്ന സംഭവങ്ങളൊക്കെ അറിയുമ്പോള്‍ അതിനെതിരെ പോരാടണമെന്ന് എനിക്ക് തീരുമാനിക്കേണ്ടി വന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വിഷയങ്ങളില്‍ നടത്തുന്ന സെമിനാറുകളിലും പഠന ക്ലാസുകളിലും ഞാനിപ്പോള്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും പാരീസില്‍ നടന്ന അന്താരാഷ്ട സെമിനാറിലും പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കാന്‍ അവസരമുണ്ടായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ തെമ്മാടിത്തം കാണിക്കുന്നവര്‍ തടവറയില്‍ നിന്നും രക്ഷപെടരുത്. അതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഒരു കാര്യം കൂടി പറയട്ടെ. ഞങ്ങളുടെ ശ്രമത്തിന് വിജയം ലഭിക്കുന്നുമുണ്ട്.

സ്വന്തം പാര്‍ട്ടിയില്‍ ലിംഗ നീതിക്കുവേണ്ടി പടവെട്ടാന്‍ ധീരതയുണ്ടോ ?

ഞങ്ങളുടെ പാര്‍ട്ടി സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കൊടുക്കുന്നുണ്ട്. എങ്കിലും പാര്‍ട്ടി കൊല്‍ക്കത്ത പ്ലീനത്തില്‍ പാസാക്കിയ പ്രമേയം 25 ശതമാനം സ്ത്രീകള്‍ക്ക് സ്ഥാനം കൊടുക്കണമെന്നാണ്. അതുതന്നെ, പാര്‍ട്ടിയില്‍ ലിംഗ നീതി ഇല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രധാന പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഇടപെടണം എന്നാണ് എന്റെ ആഗ്രഹം. അതിനൊപ്പം പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിലും. ഇപ്പോള്‍ ഫാസിസം കേരളത്തിലും തലപൊക്കുകയാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന പല കാര്യങ്ങളും കേരളത്തിലും വ്യാപകമാക്കാന്‍ വെള്ളാപ്പള്ളിയേപ്പോലുള്ളവര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അതിനെതിരെ സിപിഎമ്മിനേ പടനയിക്കാന്‍ കഴിയൂ. നമ്മുടെ നാടിനെ കൊലയ്ക്കുകൊടുക്കാന്‍ പറ്റില്ല. അതിന് ജനത ഇടതുപക്ഷത്തിനൊപ്പം കൈകോര്‍ക്കുകയാണ് വേണ്ടത്.

(കടപ്പാട്:- വാരാദ്യ മാധ്യമം)

Top