അനാർ എവിടെ ? ഉത്തരംമുട്ടി പൊലീസ് . . അമീറുൽ നിരപരാധിയെന്ന് പരക്കെ സംശയം

കൊച്ചി: ജിഷ കൊലക്കേസില്‍ പൊലീസിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി ?

കേരളം കണ്ട ഏറ്റവും ഭീകരമായ കൊലപാതകത്തിലെ പ്രതിയെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചിട്ടും ഇയാള്‍ കുറ്റവാളിയാണെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

എന്തിനേറെ ജിഷയുടെ സുഹൃത്തുക്കള്‍ക്കോ, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് പോലുമോ ഇപ്പോഴത്തെ വിധിയില്‍ തൃപ്തിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ജഡ്ജി പൊതുവികാരം കൂടി പരിഗണിച്ചാണ് ശിക്ഷ വിധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിയമ വിദ്യാര്‍ത്ഥികളും രംഗത്ത് വന്നു കഴിഞ്ഞു.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മേല്‍ക്കോടതികളെ സമീപിക്കാനുള്ള ആക്ഷന്‍ കൗണ്‍സില്‍ നീക്കം അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കും.

ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത കാരണങ്ങള്‍ നിരത്തിയാണ് ആക്ഷന്‍ കൗണ്‍സിലും ജിഷയുടെ സുഹൃത്തുക്കളായ നിയമ വിദ്യാര്‍ത്ഥികളും മുന്നോട്ട് പോകുന്നത്.

പൊലീസ് അന്വേഷിച്ച അനാറുല്‍ ഇസ്ലാം എവിടെയാണെന്ന ഗൗരവപരമായ ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു.

അന്വേഷണ സംഘത്തിലെ ഒരു എസ്.പിയുടെ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് അപകടം സംഭവിച്ചതായി നേരത്തെ തന്നെ അഭ്യൂഹമുയര്‍ന്നിരുന്നു.

കേസിന്റെ തുടക്കം മുതല്‍ പൊലീസ് തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും ശിക്ഷിക്കപ്പെട്ട പ്രതി നിരപരാധിയാണെന്ന് സംശയിക്കുന്നതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

ഒന്നാം അന്വേഷണസംഘം ആര്‍ഡിഒ ഇല്ലാതെയാണ് ഇന്‍ക്വസ്റ്റ് തയാറാക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ കൊണ്ടു അലക്ഷ്യമായി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യിച്ചു. ഇത് വീഡിയോയില്‍ പകര്‍ത്തിയില്ല. നിയമം ലംഘിച്ചു രാത്രി തന്നെ മൃതദേഹം ദഹിപ്പിച്ചു.

വീട്ടില്‍നിന്നു കരച്ചില്‍ കേട്ടെന്നു പറഞ്ഞ യുവതികളുടെ മൊഴി ഗൗരവമായെടുത്തില്ല. മഴ മാറിയപ്പോള്‍ വീടിനു പുറകിലൂടെ മഞ്ഞവസ്ത്രം ധരിച്ച വെളുത്ത ഒരാള്‍ കനാലിലൂടെ ഇറങ്ങിപ്പോകുന്നതായി ഒരു വീട്ടമ്മ മൊഴി കൊടുത്തതിലും അന്വേഷണം നടന്നില്ല. 2016 ഏപ്രില്‍ 28നാണ് വിദ്യാര്‍ഥിനി കൊലപ്പെട്ടത്. പൊലീസ് അടുത്ത ദിവസം വൈകിട്ടാണു കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീടു നാലു ദിവസം കഴിഞ്ഞാണു കനാലില്‍നിന്നു ചെരുപ്പ് കണ്ടെടുക്കുന്നത്.

വിദ്യാര്‍ഥിനിയുടെ അമ്മ, മകളെ കൊന്ന വ്യക്തിയെന്നു പരസ്യമായി ആരോപിക്കുകയും പൊലീസ് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സാബുവും, സാബുവിന്റെ വീട്ടില്‍ വന്ന പുറംനാട്ടുകാരനായ ഓട്ടോഡ്രൈവറുമാണു ചെരുപ്പ് കണ്ടെടുത്തതിന്റെ സാക്ഷികള്‍. കേസില്‍ കൃത്രിമ തെളിവുണ്ടാക്കിയെന്ന സംശയത്തിനു കാരണം തൊണ്ടിമുതല്‍ കണ്ടെടുക്കാനുണ്ടായ കാലതാമസമാണ്. ചെരിപ്പടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ഡമ്മി പ്രതിയാക്കിയതായി സംശയിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.കെ.സെയ്തു മുഹമ്മദാലി, ഇസ്മായില്‍ പള്ളിപ്രം, അമ്പിളി ഓമനക്കുട്ടന്‍, സുല്‍ഫിക്കര്‍ അലി, ഒര്‍ണ കൃഷ്ണന്‍കുട്ടി, ലൈല റഷീദ് എന്നിവര്‍ ആരോപിച്ചു.

കേസില്‍ ഹാജരാകുന്നതിന്റെ തലേദിവസം പിതാവിനെ വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതുവഴി പിതാവിനും അനുമതി ലഭിക്കാത്തതിനാല്‍ ആക്ഷന്‍ കൗണ്‍സിലിനും വിചാരണക്കോടതിയില്‍ തങ്ങളുടെ വാദം ഉന്നയിക്കാനായില്ല. നിലവില്‍ ശിക്ഷിക്കപ്പെട്ട പ്രതി നിരപരാധിയാണെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷിച്ച അനാറുല്‍ ഇസ്ലാം എവിടെയാണെന്നു വ്യക്തമല്ല. കുറ്റകൃത്യം നടന്ന ദിവസം മുതല്‍ അറസ്റ്റ് ചെയ്യുന്നതു വരെ പ്രതി എവിടെയായിരുന്നുവെന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നില്ല. ഈ കാലയളവില്‍ അമീറുളിന്റെ ഉമിനീരു പൊലീസ് കൃത്രിമ തെളിവിനു വേണ്ടി ശേഖരിച്ചിരുന്നുവോയെന്നു അന്വേഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വരാനുളള സാധ്യത വളരെ കൂടുതലാണെന്നാണ് നിയമവൃത്തങ്ങളും അഭിപ്രായപ്പെടുന്നത്.

Top