കീവ്: മരിയുപോളില്‍ കോളറ വ്യാപനം രൂക്ഷമായി. മൃതദേഹങ്ങള്‍ കൂടികിടന്ന് പ്രദേശത്തെ കിണറുകളെല്ലാം മലിനമായിരിക്കുകയാണ്.
റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി രാജ്യത്തെ ശുചിത്വ സംവിധാനങ്ങള്‍ തകര്‍ന്നെന്നും തെരുവുകളില്‍ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങള്‍ ചീഞ്ഞഴുകി പരിസരങ്ങള്‍ മലിനമായെന്നും മരിയുപോള്‍ മേയര്‍ വാഡിം ബോയ്‌ചെങ്കോ പറഞ്ഞു. യുദ്ധത്തോടൊപ്പം ഇത്തരത്തില്‍ മാരകമായ രോഗങ്ങള്‍ കൂടി ഉണ്ടായാല്‍ അത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും മേയര്‍ കൂട്ടിച്ചേർത്തു .
രാജ്യത്ത് മാരക രോഗങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ കൂടുതല്‍ മാനുഷിക പിന്തുണ നല്‍കണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് യുക്രെയ്ന്‍. കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ രൂക്ഷമായതോടെ കൂടുതല്‍ ആയുധങ്ങള്‍ നല്‍കി സഹായിക്കണമെന്നും യുക്രെയ്ന്‍ പറഞ്ഞു.
നിലവില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് അവശേഷിക്കുന്ന സിവിലിയന്‍മാരെ കൂടി സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് മാനുഷിക ഇടനാഴികള്‍ സൃഷ്ടിക്കണമെന്ന് യുക്രെയ്ന്‍ ഐക്യരാഷ്ട്ര സഭയോടും റെഡ് ക്രോസിന്റെ ഇന്റര്‍നാഷണല്‍ കമ്മിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ട് .