ധവാന്‍ പുറത്തായപ്പോള്‍ പകരമെത്തിയത് രണ്ടു ബാറ്റ്‌സ്മാന്‍മാര്‍; ആശയക്കുഴപ്പമെന്ന് കൊഹ്ലി

ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ശിഖര്‍ ധവാന്‍ പുറത്തായപ്പോള്‍ പകരമെത്തിയത് രണ്ടു ബാറ്റ്‌സ്മാന്‍മാര്‍. ധവാന്‍ പുറത്തായപ്പോള്‍ പകരമിറങ്ങേണ്ടത് ആരാണെന്ന കാര്യത്തിലുണ്ടായ ആശയക്കുഴപ്പമാണ് ഋഷഭ് പന്തും ശ്രേയസ് അയ്യരും ഒരുമിച്ചിറങ്ങാന്‍ കാരണം.

ഡ്രസ്സിങ് റൂമില്‍ നിന്ന് ഒരുമിച്ച് ബാറ്റുമായി പുറത്തേക്കുവന്ന താരങ്ങള്‍ ഗ്രൗണ്ടിലെത്തിയിരുന്നെങ്കില്‍ മൊത്തം മൂന്നു ബാറ്റ്‌സ്മാന്‍മാര്‍ കളിക്കളത്തിലുണ്ടായേനെ.

മത്സരത്തിനു ശേഷം നായകന്‍ വിരാട് കോഹ്ലി തന്നെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തുകയുണ്ടായി. ’10 ഓവറിന് ശേഷം ഞങ്ങള്‍ തീരുമാനിച്ചത് ഋഷഭ് നാലാം നമ്പറില്‍ ഇറങ്ങണമെന്നായിരുന്നു. പക്ഷേ ഇതു അവരോട് സംസാരിച്ചപ്പോള്‍ എന്തോ തെറ്റിദ്ധാരണ വന്നു. ഇതോടെ രണ്ടു പേരും ആശയക്കുഴപ്പത്തിലാകുകയും നാലാം നമ്പറില്‍ ഇറങ്ങുകയും ചെയ്തു’ എന്നാണ് കോഹ്ലി വ്യക്തമാക്കിയത്.

Top