ന്യൂഡല്‍ഹി: വിവിധ ആസക്തികളില്‍ നിന്നും മുക്തിനേടാനായി കഴിക്കുന്ന ഡീ അഡിക്ഷന്‍ മരുന്നുകള്‍ വലിയ ദുശ്ശീലമായി മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 25 ശതമാനത്തില്‍ താഴെ മാത്രമേ ഇത്തരം മരുന്നുകളില്‍ ആക്ടീവ് സോള്‍ട്ട് ഉണ്ടാകാന്‍ പാടുള്ളൂ. എന്നാല്‍, അതിനേക്കാള്‍ വളരെക്കൂടുതല്‍ അളവിലുള്ള മരുന്നുകളാണ് പുറത്തു വരുന്നതെന്നും, രോഗികളില്‍ ഇത്തരം മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കാനുള്ള ആസക്തി ഉണ്ടാക്കുന്നതായും ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
വലിയ അളവില്‍ ഡീ അഡിക്ഷന്‍ മരുന്നുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ നിയമപരമായി കൊടുക്കാവുന്നതിലും അപ്പുറം അളവില്‍ ഇത് രോഗികള്‍ക്ക് നല്‍കുകയാണെന്നും അതുവഴി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ആളുകള്‍ നേരിടുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. പഞ്ചാബില്‍ നിന്നാണ് ഇതു സംബന്ധിച്ച ആദ്യ വിവരങ്ങള്‍ പുറത്തുവന്നത്. വിവിധ ഡീ അഡിക്ഷന്‍ സെന്ററുകള്‍, സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അനുവദനീയമല്ലാത്ത രീതിയിലുള്ള മരുന്നുകള്‍ കണ്ടെത്തിയത്.
നിയമപരമായി ഉണ്ടാകുന്നതിനേക്കാള്‍ 17-25 ശതമാനം കൂടുതല്‍ അളവിലാണ് ഈ മരുന്നുകളിലെ അസംസ്‌കൃത വസ്തുക്കള്‍ ഉള്ളതെന്നാണ് പരിശോധന ഫലങ്ങള്‍ വ്യക്താമാക്കുന്നത്. റസാന്‍ ഫാര്‍മ, മാന ഫാര്‍മസ്യൂട്ടിക്കല്‍സ്, എസ്ബിഎസ് ബയോടെക്ക് എന്നീ കമ്പനികളില്‍ നിന്നുള്ള മരുന്നുകളിലാണ് പ്രധാനമായും പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. അഡ്ഡ്‌നോക്ക്-എന്‍ എന്ന മരുന്നില്‍ 2 മില്ലിഗ്രാം ബ്യൂപെര്‍നോര്‍ഫിന്‍ മാത്രമേ ഉണ്ടാകാവൂ, എന്നാല്‍ 25 ശതമാനം അധികമാണ് ഇപ്പോള്‍ ഇതില്‍ അടങ്ങിയിരിക്കുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ച എല്ലാ മരുന്നുകളിലും സമാനമായ രീതിയില്‍ അസംസ്‌കൃത വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയില്‍ ഇവയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ മാനസിക നിലയെയും തകരാറിലാക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ശക്തമായ രീതിയിലുള്ള പ്രതിരോധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.