കോണ്‍ഗ്രസിനെതിരെ വീണ്ടും ബിജെപി; രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗം പുറത്തുവിട്ടു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വീണ്ടും രൂക്ഷ ആരോപണങ്ങളുമായി ബി.ജെ.പി. ഇത്തവണ രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോയുമായാണ് ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. 1984ല്‍ സിഖ് കലാപത്തേക്കുറിച്ച് രാജീവ് നടത്തിയ വിവാദ പ്രസംഗമാണ് ബി.ജെ.പി ട്വിറ്റര്‍ വഴി പുറത്തുവിട്ടത്.

ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതും പിന്നാലെയുണ്ടായ സിഖ് കലാപവും ബന്ധപ്പെടുത്തി ‘വലിയ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങു’ മെന്ന രാജീവിന്റെ പരാമര്‍ശം അന്നു തന്നെ വലിയ വിവാദമാണ് ഉണ്ടാക്കിയത്.3000 ഓളം പേരാണ് സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടത്. അന്ന്തന്റെ അമ്മയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പൊതുയോഗത്തില്‍ രാജീവ് ഇങ്ങനെ പ്രസംഗിച്ചത്.

1984 നെ മറക്കാന്‍ ബുദ്ധിമുട്ടാണ്. ഡല്‍ഹിക്കും രാജ്യത്തിനും മറക്കാനാകില്ല… എന്നു തുടങ്ങുന്ന ട്വീറ്റിനൊപ്പമാണ്
ബി.ജെ.പി വീഡിയോ പോസ്റ്റ് ചെയ്തത്. സിഖ് വിരുദ്ധ കലാപത്തില്‍ ആരോപണവിധേയരായ സജ്ജന്‍ കുമാര്‍, ജഗ്ദീഷ് ടൈറ്റ്ലര്‍, കമല്‍നാഥ്, എച്ച് കെ എല്‍ ഭഗത് തുടങ്ങിയവരുടെ ചിത്രവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തോടെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ രാജീവ് ഗാന്ധിയെ മുഖ്യ തിരഞ്ഞെടുപ്പു പ്രചാരണ വിഷയമാക്കിയത്. അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി അന്തരിച്ചതെന്ന് നരേന്ദ്ര മോദി പ്രചാരണ യോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെ ശക്തമായി പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നു.

Top