സേവനം തടസത്തെ കുറിച്ച് വാട്ട്സ്ആപ്പ് കേന്ദ്രസര്‍ക്കാറിന് റിപ്പോർട്ട് സമര്‍പ്പിച്ചു

ദില്ലി: സേവനം തടസത്തെ കുറിച്ച് വാട്ട്സ്ആപ്പ് ഐടി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചതായി സർക്കാർ വ്യത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ചയുണ്ടായ സേവന തടസത്തിന്റെ കാരണം വ്യക്തമാക്കിയ റിപ്പോർട്ടാണ് വാട്ട്സ്ആപ്പ് കേന്ദ്ര സര്‍ക്കാറിന് മുന്നിൽ സമർപ്പിച്ചത്. അതേ ദിവസം രാത്രി വൈകി നടത്തിയ പ്രസ്താവനയിൽ, “സാങ്കേതിക പിശക്” തകരാറിന് കാരണമായതായി വാട്ട്‌സ്ആപ്പ് പറഞ്ഞിരുന്നു. ഇ-മെയില്‍ വഴിയാണ് വാട്ട്സ്ആപ്പ് മറുപടി നല്‍കിയത് എന്നാണ് വിവരം. എന്നാല്‍ ഇതിനെ വിശദാംശങ്ങള്‍ ലഭ്യമല്ല.

തകരാർ സംബന്ധിച്ച് കമ്പനിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ഐടി മന്ത്രാലയം അറിയിച്ചിരുന്നു. നേരത്തെ വാട്ട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് തകരാർ സംബന്ധിച്ച റിപ്പോർട്ട് ഇന്ത്യൻ സർക്കാരിന് സമർപ്പിക്കാൻ ഒരാഴ്ചത്തെ സമയം നൽകിയതായി എഎൻഐ റിപ്പോര്‌‍ട്ട് ചെയ്തിരുന്നു.

ടെക്‌സ്‌റ്റോ, വീഡിയോ സന്ദേശങ്ങളോ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന പരാതിയുമായി ഉപയോക്താക്കൾ രംഗത്ത് വന്നിരുന്നു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സേവനങ്ങൾ പുനരാരംഭിച്ചത്. ഈ വിഷയത്തിൽ വാട്ട്സ്ആപ്പിലേക്ക് അയച്ച ഇമെയിലിനിതുവരെ പ്രതികരണം ലഭിച്ചില്ല.

ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയിൽ, “സാങ്കേതിക പിശക്” ആണ് തകരാറിന് കാരണമായതെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു.“ഞങ്ങളുടെ ഭാഗത്തെ സാങ്കേതിക പിശകിന്റെ ഫലമാണ് നേരത്തെ സംഭവിച്ച തടസം, ഇപ്പോൾ അത് പരിഹരിച്ചു” എന്നാണ് മെറ്റയുടെ വക്താവ് പറഞ്ഞത്.

ഔട്ടേജ് റിപ്പോർട്ടുകൾ ട്രാക്ക് ചെയ്യുന്ന ഡൗൺ ഡിറ്റക്ടർ പറയുന്നതനുസരിച്ച്, ആപ്പ് പ്രവർത്തനരഹിതമായ സമയത്ത് 29,000-ലധികം റിപ്പോർട്ടുകൾ ഡൗൺഡിറ്റക്ടറിലെ ഉപയോക്താക്കൾ ഫ്ലാഗ് ചെയ്‌തു. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സ്‌നാഗ് ബാധിച്ചതായി ഡൗൺഡിറ്റക്ടറിന്റെ ഹീറ്റ്‌മാപ്പ് കാണിക്കുന്നു.

Top