വാട്സ് ആപ് ദുരുപയോഗം; റദ്ദാക്കിയത് 2.9 ദശലക്ഷം അക്കൗണ്ടുകള്‍

ദുരുപയോഗം തടയാനായി രാജ്യത്ത് 2.9 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ റദ്ദാക്കിയതായി അറിയിച്ച് സാമൂഹ്യമാധ്യമമായ വാട്ട്‌സ് ആപ്. എന്‍ഡ് ടു എൻഡ് എന്‍സ്‌ക്രിപ്റ്റഡ് ഫീച്ചറിന്റെ സഹായത്തോടെ ആപ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടിയെടുത്തതെന്നും ഇത്തരം പ്രവണതകളെ പ്രതിരോധിക്കുമെന്നും വാട്സ് ആപ് വ്യക്തമാക്കി .

ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് നിര്‍മിത ബുദ്ധിയുടേയും ന്യൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ വര്‍ഷങ്ങളായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കി വരികയാണെന്നും വക്താവ് വിശദീകരിച്ചു .

ജനുവരി മാസം മാത്രം 1,461 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ആകെ 195 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ട് ആരംഭിക്കാൻ നല്‍കുന്ന വ്യക്തിയുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് 1337 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . കൂടാതെ മറ്റ് പരാതികളുടെ അടിസ്ഥാനത്തിലും നടപടിയെടുത്തിട്ടുണ്ട് .

ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന പരാതി കേള്‍ക്കാനും നടപടിയെടുക്കാനും ശ്രമിക്കുന്നുണ്ടെന്നും മോശമായ പെരുമാറ്റം ചെറുക്കാന്‍ കഴിയുന്ന സജ്ജീകരണം ഒരുക്കുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടം പറ്റിയതിനുശേഷം നോക്കുന്നതിലും മികച്ചതാണ് അപകടം പറ്റാതെ ശ്രദ്ധിക്കുന്നതെന്നായിരുന്നു കമ്പനിയുടെ പ്രതികരണം .

രജിസ്‌ട്രേഷന്‍, സന്ദേശമയക്കല്‍, ഉപയോക്താക്കളുടെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന ഘട്ടങ്ങളിലുമാണ് ആപ്പ് ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്ന കാര്യം വ്യക്തമാകുക . കേസുകള്‍ വിലയിരുത്തുന്നതിനും ക്രമേണ കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താനുമായി ഒരു കൂട്ടം അനലിസ്റ്റുകളുടെ സംഘം വാട്സ് ആപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഉപയോക്താക്കള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ആപ്പിനെ അറിയിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് .

Top