ഇനി വരാന്‍ പോകുന്നത് കൊവിഡിന്റെ ഏറ്റവും മാരകമായ വകഭേദം, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ഒമിക്രോണ്‍ വ്യാപനം കുറഞ്ഞതോടെ ലോകം വീണ്ടും സാധാരണ നിലയിലേയ്ക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ദ്ധര്‍.

കൊവിഡിന്റെ ഇതുവരെയുള്ള മറ്റെല്ലാ വകഭേദത്തെക്കാളും മാരകമായേക്കാവുന്നതാണ് പുതിയ വകഭേദം എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ലോകാരോഗ്യ സംഘടന നടത്തിയ പത്രസമ്മേളനത്തില്‍ എപ്പിഡെമിയോളജിസ്റ്റും കൊവിഡ് വിദഗ്ദ്ധയുമായ ഡോക്ടര്‍ മരിയ വാന കെര്‍ഖോവാണ് ഇക്കാര്യം അറിയിച്ചത്. മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വകഭേദങ്ങള്‍ ഒമിക്രോണിനെക്കാള്‍ അപകടകരമാകുമെന്നും അവര്‍ പറഞ്ഞു. നിലവിലെ വകഭേദത്തെക്കാള്‍ തീവ്രത കൂടിയതും മനുഷ്യരില്‍ പെട്ടെന്ന് പകരാവുന്നതുമായ വകഭേദങ്ങള്‍ മാത്രമേ ഇനി ഉണ്ടാകുകയുള്ളു എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തുണ്ടാകാന്‍ പോകുന്ന വകഭേദം പ്രതിരോധശേഷി കുറയ്ക്കാനും നിലവിലെ വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും കഴിവുള്ളതാണെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കൊവിഡ് വാക്‌സിനുകള്‍ എടുക്കാത്തവരില്‍ രോഗം തീവ്രമാകാനും മരണം വരെ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.

Top