നഷ്ടമായത് എളിമയും അര്‍പ്പണബോധമുള്ള നേതാവിനെ; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്ത എളിമയും അര്‍പ്പണബോധമുള്ള നേതാവിനെയാണ് ഉമ്മന്‍ ചാണ്ടി ജിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഞങ്ങള്‍ രണ്ട് പേരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാന്‍ ഡല്‍ഹിയിലേക്ക് മാറിയപ്പോഴുമുള്ള അദ്ദേഹവുമായുള്ള എന്റെ വിവിധ ആശയവിനിമയങ്ങള്‍ പ്രത്യേകം ഓര്‍ക്കുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 4.25ന് ബംഗളൂരുവില്‍ വച്ചായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. ക്യാന്‍സര്‍ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. ബെംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്കും കൊണ്ടുപോകും. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും.

വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോര്‍ജ് ഓര്‍ക്കഡോക്സ് കതീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും. നാളെ രാവിലെ ഏഴ് മണിക്ക് വിലാപ യാത്ര കോട്ടയത്തേക്ക്. കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയില്‍ സംസ്‌കാരം നടക്കുക.

Top