ഇഫ്താർ സംഗമം എന്തെന്ന് അറിയാത്തവരോട് എന്തുപറയാൻ’: വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊപ്പം ഇഫ്താറിൽ പങ്കെടുത്തതിൽ കെ വി തോമസ് ഉയർത്തിയ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇഫ്താർ സംഗമം എന്താണെന്ന് അറിയാത്ത ഒരാളോട് എന്തു മറുപടി പറയാനാണെന്ന് അദ്ദേഹം ചോദിച്ചു. അതിന്റെ ലക്ഷ്യമറിയാത്ത ആളോട് എന്ത് മറുപടിയാണ് കൊടുക്കേണ്ടത്? ഇഫ്താറിൽ പങ്കെടുക്കാൻ പാർട്ടി വിലക്ക് ഉണ്ടായിരുന്നില്ല.

തന്റെ പാർട്ടി നേതാക്കൾക്ക് ഒപ്പമാണ് പരിപാടി നടത്തിയത്. കോൺഗ്രസ് പാർട്ടിയാണ് ഇഫ്താർ സംഗമം നടത്തിയത്. കെപിസിസി പ്രസിഡന്റും ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. കെ കരുണാകരൻ ആരംഭിച്ച പാരമ്പര്യമാണ്. താനത് തുടരുക മാത്രമാണ് ചെയ്തത്.

സാമൂഹ്യ-വർഗീയ സംഘർഷങ്ങൾ വളരുന്ന കാലത്ത് എല്ലാവരെയും ഒരു വേദിയിൽ എത്തിക്കുക എന്നത് വലിയ കാര്യമാണ്. അതിന്റെ അർത്ഥം അറിയാത്തവർ പുലമ്പുന്നതിനോട് എന്ത് പ്രതികരിക്കാനാണ് എന്ന് അദ്ദേഹം ചോദിച്ചു. വിഷ്ണുനാഥ് എഐഎസ്എഫ് സെമിനാറിൽ പങ്കെടുത്തത് കെപിസിസി നേതൃത്വുമായി ആലോചിച്ചതിന് ശേഷമാകുമെന്നും അതേപ്പറ്റി തനിക്ക് അറിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ഇഫ്താർ വിരുന്നിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് ചൂണ്ടിക്കാട്ടി കെ വി തോമസ് ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റെ സെമിനാറിൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ പി സി വിഷ്ണുനാഥ് പങ്കെടുത്തതും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തനിക്ക് ഒരു നീതി, മറ്റു ചിലർക്ക് മറ്റൊരു നീതി എന്നത് ശരിയാണോയെന്ന് കെ വി തോമസ് ചോദിച്ചു. വിഷ്ണുനാഥ് പോയത് കെപിസിസി നേതൃത്വത്തിന്റെ അറിവോടും അനുവാദത്തോടും കൂടിയാണോ എന്ന് വ്യക്തമാക്കണം. കെ റെയിൽ സമരം അവസാനിപ്പിച്ചോ?. പൊലീസിന്റെ നിലപാട് സൗഹൃദപരമായി മാറിയോ? അതുകൊണ്ടാണോ മുഖ്യമന്ത്രി വിളിച്ച പരിപാടിയിൽ പങ്കെടുത്തത്?.അച്ചടക്ക നടപടിയെക്കുറിച്ച് ആലോചിക്കുമ്പോൾ ഈ കത്ത് കൂടി പരിഗണിക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു.

Top