കേരളത്തിന്റെ കോവിഡ് പ്രതിരോധം; പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ച്‌ എംഐടി

മസാച്ചുസെറ്റ്‌സ്: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്ന ദീര്‍ഘലേഖനം ലോക പ്രശസ്ത ഗവേഷണ സര്‍വ്വകലാശാല മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയുടെ പ്രസിദ്ധീകരണമായ എംഐടി ടെക്‌നോളജി റിവ്യൂവില്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 13നാണ് ‘കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകം കേരളത്തില്‍ നിന്നും എന്ത് പഠിക്കണം’എന്ന പേരിലുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോണ്ടാക്റ്റ് ട്രെസിംഗ്, സാമൂഹ്യ അകലം എന്നിങ്ങനെ വിവിധ നടപടികളിലൂടെ എങ്ങനെയാണ് ഇന്ത്യന്‍ സംസ്ഥാനം കേരളം പകര്‍ച്ച വ്യാധിയുടെ കര്‍വ് ഫ്‌ലാറ്റ് ചെയ്തത് എന്നതിന്റെ ഇന്‍സൈഡ് സ്റ്റോറി എന്നാണ് സോണിയ ഫലേരിയോ എഴുതിയ ലേഖനത്തിന്റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് എഴുത്തുകാരിയായ സോണിയ ഫലേരിയോ ബ്യൂട്ടിഫുള്‍ തിംഗ്‌സ് അടക്കം നിരവധി കൃതികളുടെ രചിതാവും കോളമിസ്റ്റുമാണ്.

കേരള ആരോഗ്യമന്ത്രി കെകെ ശൈലജ, പത്തനംതിട്ട ജില്ല കളക്ടര്‍ പിഎം നൂഹ് തുടങ്ങിയവരുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പങ്കും അവരുടെ നടപടികളിലൂടെയുമാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലേഖനത്തില്‍ വിലയിരുത്തുന്നത്.

കോവിഡിനെതിരെ കേരളാ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും തീരുമാനങ്ങളെയും റിപ്പോര്‍ട്ടില്‍ വിശദമായി വിലയിരുത്തുന്നു.

രോഗവ്യാപനം തടയാനുള്ള നടപടികള്‍, കോവിഡ് സംശയമുള്ളവരെ ക്വാറന്റീന്‍ ചെയ്യല്‍, റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയ്യാറാക്കല്‍, കര്‍ശനമായ പരിശോധനകള്‍, മികച്ച ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പുവരുത്തി. സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരത രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നേരത്തെ കൊറോണ വൈറസ് എന്ന മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രമുഖ രാജ്യാന്തര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിലും ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

Top