പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചന : കെ സുധാകരന്‍

തിരുവനന്തപുരം: കോൺഗ്രസിനെ തകർക്കാനുള്ള ഗൂഢാലോചനയാണ് സിപിഎം പാർട്ടി കോൺഗ്രസിൽ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇതിന് ഇടനിലക്കാരനുള്ളതായി സംശയമുണ്ട്. കോൺഗ്രസ് മുക്ത ഭാരതത്തിനായി ബിജെപി സിപിഎമ്മുമായി കൈകോർക്കുകയാണ്. കോൺഗ്രസ് ഇനി കേരളത്തിൽ എത്താതിരിക്കുകയാണ് ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു.

തന്റെ കാഴ്ചപ്പാടുകൾക്ക് അനുകൂലമായി മുഖ്യമന്ത്രി പിണറായി വിജയൻ സാഹചര്യം സൃഷ്ടിക്കുകയാണ്. വിമർശിക്കാനോ എതിർക്കാനോ ആളുകൾക്ക് ധൈര്യമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ അന്വേഷണത്തിൽ തുടർച്ചയുണ്ടായില്ല. കേരളത്തിലെ കോൺഗ്രസിനെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സീതാറാം യെച്ചൂരി എത്തിയത്. എന്നാൽ മടങ്ങുന്നത് ആ തീരുമാനത്തോടെയല്ല. പാർട്ടി കോൺഗ്രസ് പിണറായിക്ക് അടിമപ്പെട്ടുവെന്നും സുധാകരൻ പറഞ്ഞു.

കെ വി തോമസിന് ഭയങ്കര കോൺഗ്രസ് വികാരമാണെന്നും കെ സുധാകരൻ പരിഹസിച്ചു. കോൺഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ വി തോമസ്. കിട്ടിയ അധികാരം അദ്ദേഹത്തിന് ഷെയർ കിട്ടിയതാകാം. സിപിഎമ്മുമായുള്ള രഹസ്യ അജണ്ട തനിക്കുവേണ്ടിയാണോ, മറ്റാർക്കെങ്കിലും വേണ്ടിയാണോ എന്നറിഞ്ഞാൽ മതിയെന്നും സുധാകരൻ പറഞ്ഞു.

കെവി തോമസിനെതിരായ തീരുമാനം കൂടിയാലോചിച്ച് എടുത്തതാണ്. ഒരു രാഷ്ട്രീയപാർട്ടിയുടെ സെമിനാറിൽ പങ്കെടുത്തതിനെയല്ല എതിർത്തത്. കൊന്നുതള്ളിയവരുടെ പാർട്ടി വേദിയിൽ പോയതിനെയാണ്. കെ വി തോമസിനെതിരായ സൈബർ ആക്രമണം നേതൃത്വത്തിന്റെ അറിവോടെയല്ല. മറിച്ച് തെളിയിച്ചാൽ തോമസ് മാഷിന് മുമ്പിൽ കുമ്പിട്ടു നിൽക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

 

Top