പാശ്ചാത്യനിഗമനങ്ങള്‍ ശുദ്ധനുണ; പ്രിഗോഷിനെ പുട്ടിന്‍ കൊലപ്പെടുത്തിയതാണെന്ന ആരോപണം നിഷേധിച്ച് റഷ്യ

വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിനെ പുട്ടിന്‍ ഭരണകൂടം കൊലപ്പെടുത്തിയതാണെന്ന ആരോപണം റഷ്യ നിഷേധിച്ചു. പാശ്ചാത്യനിഗമനങ്ങള്‍ ശുദ്ധനുണയാണെന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അതേസമയം, പ്രിഗോഷിന്റെ മരണം ഇനിയും റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയപരിശോധനയ്ക്കു ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്നു ക്രെംലിന്‍ വക്താവ് വ്യക്തമാക്കി.

മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന എന്നു പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കിയിട്ടില്ല. പ്രിഗോഷിന്റെ സംസ്‌കാരത്തില്‍ പുട്ടിന്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, സംസ്‌കാരത്തീയതി തീരുമാനിച്ചിട്ടില്ലെന്നാണു ക്രെംലിന്‍ വക്താവ് മറുപടി നല്‍കിയത്. അതിനിടെ, പൈലറ്റ് അലക്‌സി ലെവ്ഷിന്റെ മരണം സ്ഥിരീകരിച്ചു. അധികൃതര്‍ ഇക്കാര്യം വീട്ടുകാരെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ചയാണു പ്രിഗോഷിന്‍ അടക്കം 10 പേര്‍ കയറിയ സ്വകാര്യവിമാനം മോസ്‌കോയ്ക്കും സെന്റ്പീറ്റേഴ്‌സ്ബര്‍ഗിനുമിടയില്‍ തകര്‍ന്നുവീണ് എല്ലാവരും കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ടിവിയിലൂടെ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച പുട്ടിന്‍, ‘ഗുരുതരമായ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും പ്രിഗോഷിന്‍ പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു’ എന്നു പറഞ്ഞു. എന്നാല്‍ പ്രിഗോഷിന്റെ അന്ത്യം തന്നെ ഞെട്ടിച്ചില്ലെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണത്തെ റഷ്യ വിമര്‍ശിച്ചു. നയതന്ത്ര മര്യാദകള്‍ ബൈഡന്‍ വിസ്മരിക്കുകയാണെന്നു ക്രെംലിന്‍ കുറ്റപ്പെടുത്തി.

Top