പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം

കിംഗ്സ്റ്റണ്‍: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ത്രസിപ്പിക്കുന്ന ജയം. ജമൈക്ക, സബിന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. സ്‌കോര്‍: പാകിസ്ഥാന്‍ 217 & 203. വിന്‍ഡീസ് 253 & 168/9. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ മുന്നിലെത്തി.

168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസിന് ജെര്‍മെയ്ന്‍ ബ്ലാക്ക്വുഡ് നേടിയ 55 റണ്‍സാണ് വിജയത്തിലേക്ക് നയിച്ചത്. അവസാനങ്ങളില്‍ കെമര്‍ റോച്ച് പുറത്താവാതെ നേടിയ 30 റണ്‍സ് നിര്‍ണയാകമായി. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 16 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജെയ്ഡല്‍ സീല്‍സിനെ (2) സാക്ഷിയാക്ക് റോച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു. റോസ്റ്റണ്‍ ചേസ് (22), ജേസണ്‍ ഹോള്‍ഡര്‍ (16), ജോഷ്വാ ഡി സില്‍വ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്സ്മാന്മാര്‍.

ക്രെയ്ഗ് ബ്രാത്വെയ്റ്റ് (2), കീറണ്‍ പവല്‍ (4), ക്രൂമ ബോണര്‍ (5), കെയ്ല്‍ മയേര്‍സ് (0) ജോമല്‍ വറിക്കാന്‍ (6) എന്നിവരും പുറത്തായി. ജെയ്ഡന്‍ സീല്‍സ് (2) പുറത്താവാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സില്‍ 217 റണ്‍സാണ് നേടിയത്. ഫവാദ് ആലം (56), ഫഹീം അഷ്റഫ് (44) എന്നിവര്‍ തിളങ്ങി. ഹോള്‍ഡറും സീല്‍സും മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 253 റണ്‍സ് നേടി. 36 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 97 റണ്‍സ് നേടിയ ബ്രാത്വെയ്റ്റ് മുന്നില്‍ നിന്ന് നയിച്ചു. ഹോള്‍ഡര്‍ 58 റണ്‍സുമായി തിളങ്ങി. ഷഹീന്‍ അഫ്രീദി പാകിസ്ഥാനായി നാല് വിക്കറ്റ് വീഴ്ത്തി. പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്സില്‍ 203ന് പുറത്താവുകയായിരുന്നു. 55 റണ്‍സ് നേടി ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റ് നേടിയ സീല്‍സാണ് പാകിസ്ഥാന്റെ നടുവൊടിച്ചത്.

 

Top