വിൻഡീസിനെതിരായ പരമ്പര: ഇന്ത്യയുടെ സാധ്യത ഇലവന്‍; സഞ്ജു സാംസൺ മൂന്നാമനാകുമോ..?

മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന് അവസരം ലഭിച്ചിട്ടുണ്ട്. ഏകദിനത്തിന് പിന്നാലെയാണ് ടി20യിലും വിക്കറ്റ് കീപ്പറായി വിന്‍ഡീസില്‍ സഞ്ജു കളിക്കട്ടേ എന്ന് സെലക്‌ടര്‍മാര്‍ തീരുമാനിച്ചത്. യുവനിരയ്‌ക്ക് പ്രധാന്യം നല്‍കിയുള്ള ടീമിനെയാണ് ടി20ക്കായി അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ള ഏറെ താരങ്ങളുള്ള സ്‌ക്വാഡില്‍ നിന്ന് സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയുള്ള ഏറ്റവും ശക്തമായ ഇലവന്‍ പരിശോധിക്കാം. രോഹിത് ശര്‍മ്മ, വിരാട് കോലി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയവര്‍ ടി20 സ്‌ക്വാഡിലില്ല.

നിലവില്‍ ടീം ഇന്ത്യയില്‍ മൂന്ന് ഫോര്‍മാറ്റിലും കസേര ഉറപ്പിച്ചിട്ടുള്ള ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം യശസ്വി ജയ്‌സ്വാളിനെ കളിപ്പിക്കാനാണ് സാധ്യത. ഐപിഎല്‍ 16-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 14 മത്സരങ്ങളില്‍ 625 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്. അവസാനം ടീം ഇന്ത്യക്കായി ടി20യില്‍ ഇറങ്ങിയപ്പോള്‍ ഗില്‍ 63 പന്തില്‍ പുറത്താവാതെ 126 റണ്‍സ് നേടി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മൂന്നാം നമ്പറില്‍ കളിച്ച സഞ്ജു സാംസണിന് ഇതേ ബാറ്റിംഗ് പൊസിഷന്‍ തന്നെ ടീം മാനേജ്‌മെന്റ് നല്‍കുമോ എന്നതാണ് കാത്തിരുന്നറിയേണ്ടത്. വിരാട് കോലി സ്‌ക്വാഡിലില്ലാത്ത അവസരത്തില്‍ സഞ്ജുവിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച ബാറ്റിംഗ് പൊസിഷന്‍ മൂന്നാം നമ്പര്‍ തന്നെ. ഇതിനാല്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ പ്രതീക്ഷിക്കാം.

നാലാം നമ്പറാണ് മാറ്റമില്ലാത്തൊരു ബാറ്റിംഗ് ക്രമം. 52.47 ശരാശരിയിലും 179.18 സ്ട്രൈക്ക് റേറ്റിലും 1102 റണ്‍സ് നാലാം നമ്പറില്‍ അടിച്ചുകൂട്ടിയിട്ടുള്ള സ്കൈ ഈ സ്ഥാനത്ത് തുടരുമെന്നുറപ്പ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷന്‍ എത്തിയാല്‍ ആറാം സ്ഥാനത്ത് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യക്ക് ഇറങ്ങാം. സാഹചര്യത്തിന് അനുസരിച്ച് പാണ്ഡ്യക്ക് നേരത്തെ ഇറങ്ങാനുമാകും. അക്‌സര്‍ പട്ടേല്‍ സ്‌പിന്‍ ഓള്‍റൗണ്ടറായി ഇടംപിടിക്കാനാണ് സാധ്യത എന്നിരിക്കേ കുല്‍ദീപ് യാദവായിരിക്കും മറ്റൊരു സ്‌പിന്നര്‍. മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവത്തില്‍ പേസ് നിരയെ നയിക്കാനുള്ള ചുമതല അര്‍ഷ്‌ദീപ് സിംഗിനാണ്. അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കും പരിചയസമ്പന്നനായ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ചേരുമ്പോള്‍ നിലവിലെ സ്‌ക്വാഡില്‍ നിന്ന് ഏറ്റവും ശക്തമായ ട്വന്റി 20 പ്ലേയിംഗ് ഇലവനായി.

Top