ടി20 ലോകകപ്പ്; ശ്രീലങ്കയോടും തോറ്റ് വിന്‍ഡീസ്; സെമി കാണാതെ പുറത്ത്

അബുദാബി: ടി20 ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 20 റണ്‍സിന്റെ തോല്‍വി വഴങ്ങി നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ക്രിസ് ഗെയ്‌ലും ആന്ദ്രെ റസലും ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 54 പന്തില്‍ പുറത്താകാതെ 81 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയറും 46 റണ്‍സെട!ുത്ത നിക്കോളാസ് പുരാനും മാത്രമെ വിന്‍ഡീസിനായി പൊരുതിയുള്ളു. വിന്‍ഡീസ് നിരയില്‍ മറ്റ് ബാറ്റര്‍മാരാരും രണ്ടക്കം കടന്നില്ല. ലങ്കക്കായി വാനിന്ദു ഹസരങ്കയും ചമിക കരുണരത്‌നെയും ബിനുരാ ഫെര്‍ണാണ്ടോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ ശ്രീലങ്ക 20 ഓവറില്‍ 189-3, വെസ്റ്റ് ഇന്‍ഡീസ് ഓവറില്‍ 20 ഓവറില്‍ 169-8.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ പഥും നിസ്സങ്കയുടെയും ചരിത് അസലങ്കയുടെയും മികവില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 189 റണ്‍സെടുത്തത്. 41 പന്തില്‍ നിന്ന് എട്ടു ഫോറും ഒരു സിക്‌സുമടക്കം 68 റണ്‍സെടുത്ത അലസങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. രണ്ടാം വിക്കറ്റില്‍ നിസ്സങ്കയും അസലങ്കയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 91 റണ്‍സാണ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 41 പന്തുകള്‍ നേരിട്ട നിസ്സങ്ക അഞ്ചു ഫോറടക്കം 51 റണ്‍സെടുത്ത് പുറത്തായി.

Top