വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലന്‍ കവര്‍ച്ചയ്ക്കിരയായതായി റിപ്പോര്‍ട്ട്

ജൊഹന്നാസ്ബര്‍ഗ്: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലന്‍ കവര്‍ച്ചയ്ക്കിരയായതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗിനിടെയാണ് പാള്‍ റോയല്‍സ് താരം കൊള്ളയടിക്കപ്പെട്ടത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘം ഫാബിയാന്‍ അലന്റെ ഫോണും ബാഗും കവരുകയായിരുന്നു. താരത്തിന് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫാബിയാന്‍ അലന്‍ സുരക്ഷിതനായി ഇരിക്കുന്നെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗ് ഫ്രാഞ്ചൈസിയായ പാള്‍ റോയല്‍സ് ഇതുവരെ തയ്യാറായിട്ടില്ല. എസ്എ 20 ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സുരക്ഷയില്‍ തന്നെ ആശങ്ക ഉയരുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കണമെന്ന് പാള്‍ റോയല്‍സിനോട് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

പാള്‍ റോയല്‍സിന് വേണ്ടി കളിക്കുന്നതിനായി ജൊഹന്നാസ്ബര്‍ഗിലെ സാന്‍ഡ്ടണ്‍ ഹോട്ടലിലെത്തിയതായിരുന്നു അലന്‍. തോക്കുമായി എത്തിയ കൊള്ളക്കാര്‍ ഹോട്ടലിനടുത്ത് വെച്ച് താരത്തെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അലന്റെ ഫോണും സ്വകാര്യ വസ്തുക്കളും പിടിച്ചെടുത്തതിന് ശേഷം അക്രമിസംഘം കടന്നുകളയുകയും ചെയ്തു.

Top