പശ്ചിമ ബംഗാളില്‍ അക്രമം ; തൃണമൂല്‍ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വേട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം.സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. സംസ്ഥാനത്തിന്റെ പലയിടത്തും സംഘര്‍ഷം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ദുര്‍ഗാപൂരില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബിര്‍പാരയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂര്‍ഷിദാബാദില്‍ അക്രമികള്‍ ബാലറ്റ് പേപ്പറുകള്‍ കുളത്തിലെറിഞ്ഞു.

24 സൗത്ത് പരഗാനയില്‍ സിപിഐഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ച് കൊന്നു. അസന്‍സോളില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു. കൂച്ച്ബീഹാറില്‍ ഉണ്ടായ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. വോട്ട് ചെയ്യാനെത്തിയവരെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ബാംഗറില്‍ രണ്ടു ബൂത്തുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. അസന്‍സോളില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. സുക്താബേരി ജില്ലയില്‍ തൃണമൂല്‍ബിജെപി സംഘര്‍ഷത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്നു രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് അഞ്ചു വരെയാണു പോളിങ്. 17നാണ് വോട്ടെണ്ണല്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി സംസ്ഥാനത്തു നടക്കുന്ന അവസാന തിരഞ്ഞെടുപ്പായതിനാല്‍ ഈ വോട്ടെടുപ്പിനു വലിയ പ്രാധാന്യമാണുള്ളത്.

ഇരുപതിനായിരത്തിലേറെ സീറ്റുകളില്‍ എതിരില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചതിനാല്‍ ബാക്കിയുള്ള സീറ്റുകളിലേക്കു മാത്രമാണു മത്സരം.

Top