പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് അനുപം ഹസ്റയെ പാര്‍ട്ടി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് അനുപം ഹസ്റയെ പാര്‍ട്ടി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് അനുപം ഹ്സറയെ നീക്കം ചെയ്തത്. നഡ്ഡയും ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാളില്‍ സന്ദര്‍ശനം നടത്തുന്ന ദിവസത്തില്‍ തന്നെയാണ് അദ്ദേഹത്തെ നീക്കം ചെയ്ത ഉത്തരവിറങ്ങയത് എന്നതും ശ്രദ്ധേയമാണ്.

അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി നേതാക്കളെ കാണാനെത്തിയതാണ് നഡ്ഡയും അമിത് ഷായും.2014-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംപിയായ അനുപം ഹ്സറ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ബിജെപിയില്‍ പട്ടികജാതി വിഭാഗങ്ങളുടെ മുഖമായി മാറിയ അനുപത്തെ 2020-ലാണ് ബിജെപി ദേശീയ സെക്രട്ടറിയാക്കിയത്. ഈ വര്‍ഷം ബിഹാറിലെ പാര്‍ട്ടിയുടെ സഹചുമതലയും നല്‍കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ മാസം അനുപം നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സ്ഥാനം നഷ്ടപെടുന്നതിലേക്ക് എത്തിയിരിക്കുന്നതെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. സിബിഐയുടേയോ ഇ.ഡിയുടേയോ സമന്‍സ് പ്രതീക്ഷിച്ച് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിലെ അഴിമതിക്കാരായ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തന്നെ സമീപിച്ചാല്‍ മതിയെന്നായിരുന്നു അനുപം ഹസ്റയുടെ പ്രസ്താവന.

ഏത് അഴിമതിയും വെളുപ്പിക്കാനുള്ള വാഷിങ്മെഷീനാണ് ബിജെപി എന്ന തൃണമൂല്‍ ആരോപണത്തിന് ശക്തിപകരുന്നതായിരുന്നു അനുപമിന്റെ പ്രസ്താവന. പ്രസ്താവന ബിജെപിയെ പ്രതിസന്ധിയിലാക്കിയതോടെ സംസ്ഥാന നേതാക്കളെല്ലാം ഇതിനോട് മൗനം പാലിക്കുകയാണ് ഉണ്ടായത്.

‘ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് മടി തോന്നുന്നുവെങ്കില്‍, ‘നിങ്ങള്‍ക്ക് എന്റെ ഫേസ്ബുക്ക് പേജില്‍ വന്ന് എന്നെ ബന്ധപ്പെടാം. നിങ്ങളുടെ സേവനം എങ്ങനെ ഉപയോഗിക്കാമെന്ന് ഞങ്ങള്‍ നോക്കും’ അനുപം ഹസ്റ വിവാദ പ്രസ്താവനയ്ക്കിടെ കൂട്ടിച്ചേര്‍ത്തു.

Top