പശ്ചിമബംഗാളില്‍ ബിജെപി ബന്ദ് ; മിഡ്‌നാപുരില്‍ സര്‍ക്കാര്‍ ബസിനു നേരെ കല്ലേറ്

കൊല്‍ക്കത്ത: ബിജെപി പശ്ചിമബംഗാളില്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു. പലസ്ഥലങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. മിഡ്‌നാപുരില്‍ സര്‍ക്കാര്‍ ബസിനു നേരെ കല്ലേറുണ്ടാകുകയും ചെയ്തു. ദിനാജ്പുര്‍ ജില്ലയിലെ സ്‌കൂളിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.

കടകമ്പോളങ്ങളെല്ലാം അടച്ചു. വാഹനങ്ങള്‍ ഓടുന്നില്ല. കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാന്‍ നിരവധി പൊലീസുകാരെ വിന്യസിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്. ഇസ്‌ളാംപൂരിലെ ഒരു സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരേയാണ് പൊലിസ് വെടിയുതിര്‍ത്തത്. സെപ്തംബര്‍ 20നായിരുന്നു സംഭവം.

ഇസ്ലാംപൂരിലെ ദാരിബ്ഹിത്ത് ഹൈസ്‌ക്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികളാണ് മരിച്ചത്. വിദ്യാര്‍ഥികള്‍ പൊലീസ് വെടിവയ്പിലാണ് മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

രാജേഷ് സര്‍ക്കാര്‍, തപന്‍ ബര്‍മ്മന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. സ്‌കൂളില്‍ ഉറുദു അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

കണക്ക്, സയന്‍സ്, ഹിസ്റ്ററി, ജിയോഗ്രഫി, ബംഗാളി എന്നീ വിഷയങ്ങള്‍ക്കും അധ്യാപകരെ വേണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തിവീശി പിരിച്ചുവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

Top