ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്തണം; മദ്യത്തിന് നികുതി വര്‍ധിപ്പിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

 

ബെംഗളൂരു: ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. മദ്യവില്‍പനയില്‍ നിന്നുള്ള വരുമാനം 10 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ക്ഷേമപദ്ധതികള്‍ക്കായി പ്രതിവര്‍ഷം 60000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജൂലൈയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചേക്കും.

 

മദ്യത്തിന് നികുതി വര്‍ധിപ്പിച്ച് വരുമാനം 35,000 കോടിയില്‍ നിന്ന് 40000 കോടിയാക്കാനാണ് ലക്ഷ്യമിടുന്നത്. യെദിയൂരപ്പയുടെ കാലത്ത് മദ്യത്തിന് രണ്ട് തവണ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചിരുന്നു. ബസവരാജ് ബൊമ്മൈയും മദ്യ വരുമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. അതേ പാതയിലാണ് സിദ്ധരാമയ്യ സര്‍ക്കാറും നീങ്ങുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 35000 കോടിയായിരുന്നു ബൊമ്മൈ സര്‍ക്കാര്‍ ലക്ഷ്യം വെച്ചതെങ്കില്‍ 5000 കോടി അധികമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 47 ലക്ഷം കെയ്‌സാണ് കര്‍ണാടകയിലെ ഒരുമാസത്തെ ശരാശരി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ഉപഭോഗം. 37 ലക്ഷം കെയ്‌സ് ബിയറും സംസ്ഥാനത്ത് ഒരുമാസം ഉപയോഗിക്കുന്നു.

ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ 18 നികുതി സ്ലാബുകളിലെല്ലാം ശരാശരി അഞ്ച് രൂപയുടെ അഡീഷണല്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുമെന്നാണ് വിവരമെന്ന് കര്‍ണാടക വൈന്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹി ഹൊന്നഗിരി ഗൗഡ പറഞ്ഞു. ബിയറിന്റെ മേലുള്ള തീരുവയും വര്‍ധിപ്പിക്കും. ഒരു കുപ്പി ബിയറിന് 175% നികുതിയാണ് ഈടാക്കുന്നത്. ബിയറിന്റെ തീരുവ വര്‍ദ്ധന നാമമാത്രമായിരിക്കുമെന്നും സൂചനയുണ്ട്. ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഒന്നും തീരുമാനമായിട്ടില്ലെന്നും മദ്യനയം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ബജറ്റിനായി നമുക്ക് കാത്തിരിക്കാമെന്നും എക്‌സൈസ് മന്ത്രി ആര്‍ ബി തിമ്മാപൂര്‍ പറഞ്ഞു.

 

Top