തിത്‌ലി ചുഴലിക്കാറ്റ് നാളെ രാവിലെ 5.30ന് തീരത്തെത്തും; അതീവ ജാഗ്രത

ഭുവനേശ്വര്‍: തിത്‌ലി ചുഴലിക്കാറ്റിനെതിരെ മുന്‍കരുതലുകളുമായി ആന്ധ്രാ, ഒഡീഷ സംസ്ഥാനങ്ങള്‍. ചുഴലിക്കാറ്റ് നാളെ രാവിലെ 5.30ന് തീരം തൊടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറ്റ് ശക്തി പ്രാപിച്ചതോടെ ഒഡിഷയുടെ തീരദേശത്തുള്ള അഞ്ച് ജില്ലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

അതിതീവ്ര ചുഴലിക്കാറ്റുകളുടെ ഗണത്തിലാണ് തിത്‌ലിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഡിഷയുടെ തെക്കന്‍ തീരത്തും ആന്ധ്രയുടെ വടക്കന്‍ തീര പ്രദേശത്തു നിന്നുമായിരിക്കും കാറ്റ് കരയിലേയ്ക്ക് കടക്കുക.

ഒഡിഷയിലെ ഗോപാല്‍പൂരില്‍ നിന്ന് ഏകദേശം 320 കിലോമീറ്ററും ആന്ധ്രയിലെ കലിംഗപട്ടണത്തു നിന്ന് ഏതാണ്ട് 270 കിലോമീറ്ററും അകലെയാണ് നിലവില്‍ തിത്‌ലി ഉള്ളത്. ഈ പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്.

തീര പ്രദേശത്തോട് ചേര്‍ന്ന ജില്ലകളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ചിത്രശലഭമെന്നാണ് പാക്കിസ്ഥാന്‍ നല്‍കിയ തിത്‌ലി എന്ന പേരിന്റെ അര്‍ഥം. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Top