മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും അത്യാവശ്യം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പകരാതിരിക്കാന്‍ സാമൂഹിക അകലവും മാസ്‌ക് ധരിക്കലും വളരെ അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ‘കോവിഡ് പോസിറ്റീവായ ഒരാള്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അയാളില്‍ നിന്ന് 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് പല സര്‍വകലാശാലകളുടെയും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്’ ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

കോവിഡ് ബാധിച്ച ഒരാള്‍ 50 ശതമാനം സമ്പര്‍ക്കം കുറയ്ക്കുകയാണെങ്കില്‍ 406-ന് പകരം 15 പേര്‍ക്ക് വരെ ഒരു മാസത്തിനുള്ളില്‍ രോഗം പടരുന്നത് കുറയ്ക്കാനാവും. 75 ശതമാനം സമ്പര്‍ക്കം ഒഴിവാക്കുകയാണെങ്കില്‍ 2.5 പേര്‍ക്ക് മാത്രമേ രോഗം ബാധിക്കൂവെന്നും പഠനത്തില്‍ വ്യക്തമായതായി അഗര്‍വാള്‍ പറഞ്ഞു. മാസ്‌കുകള്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

‘കോവിഡ് ബാധിച്ച ഒരു വ്യക്തിയില്‍ നിന്ന് ആറടി അകലത്തിനുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണന്ന് പഠനം കാണിക്കുന്നു. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുമ്പോള്‍ ഇത്തരമൊരു സാഹചര്യം വന്നുചേരും. ഈ ഘട്ടത്തില്‍ മാസ്‌കുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ രോഗം പടരാനുള്ള സാധ്യത 90 ശതമാനത്തോളമാണ്’ അദ്ദേഹം പറഞ്ഞു.

രോഗമില്ലാത്ത ഒരാള്‍ മാസ്‌ക് ധരിക്കുകയും രോഗബാധിതനായ ആള്‍ മാസ്‌ക് ധരിക്കാതിരിക്കുകയും ചെയ്താല്‍ കോവിഡ് പകരാന്‍ 30 ശതമാനത്തോളമാണ് സാധ്യത. എന്നാല്‍ രോഗ ബാധിതനും രോഗമില്ലാത്തയാളും മാസ്‌ക് ശരിയായി ധരിക്കുമ്പോള്‍ 1.5 ശതമാനം മാത്രമാണ് കോവിഡ് പകരാന്‍ സാധ്യതയെന്നും പഠനം പറയുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top