കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാരകായുധങ്ങള്‍; പരിസരത്ത് കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദേശം

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാരകായുധങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്തി. ജയില്‍ ഡിജിപിയുടെ നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കേരളത്തിലെ ജയിലുകളില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് എല്ലാ ജയിലുകളിലും കര്‍ശന പരിശോധനക്ക് ഡിജിപി നിര്‍ദേശം നല്‍കിയത്.

തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകളില്‍ ആദ്യം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ മുതലാണ് ജയില്‍ വളപ്പ് കിളച്ച് പരിശോധന തുടങ്ങിയത്. ജില്ലാ ജയിലിലെയും, സ്‌പെഷ്യല്‍ സബ് ജയിലിലെയും സെന്‍ട്രല്‍ ജയിലിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

സിം കാര്‍ഡില്ലാത്ത രണ്ട് മൊബൈല്‍ ഫോണ്‍, നാല് പവര്‍ ബാങ്ക്, അഞ്ച് ചാര്‍ജറുകള്‍, രണ്ട് കത്തി, മഴു, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പല്‍ എന്നിവയാണ് ആദ്യ ദിവസം കണ്ടെത്തിയത്. കാലപ്പഴക്കം ചെന്ന ഉപകരണങ്ങളാണ് കിട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കുഴിച്ചിട്ടതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.

Top