കുറ്റിപ്പുറത്ത് സൈനിക ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പരിശോധന ആരംഭിച്ചു

മലപ്പുറം:കുറ്റിപ്പുറത്ത് സൈനിക ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സൈനിക യൂണിറ്റുകളിലെ രേഖകള്‍ പരിശോധിച്ചുതുടങ്ങി. കുറ്റിപ്പുറത്ത് കണ്ടെത്തിയ കുഴിബോംബുകളും വെടിക്കോപ്പുകളും സൈന്യം വാങ്ങിയ ശേഷം യൂണിറ്റുകളിലേക്കും പരിശീലനകേന്ദ്രങ്ങളിലേക്കും കൈമാറിയയാണെന്ന് അന്വേഷസംഘത്തിന് വ്യക്തതലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെ രേഖകള്‍ പരിശോധിക്കുന്നത്.

പ്രധാന ഡിപ്പോകളില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് അന്വേഷണസംഘം മഹാരാഷ്ട്രയിലെ സബ്ഡിപ്പോയിലെയും സൈനിക യൂണിറ്റുകളിലേയും രേഖകളാണ് പരിശോധിക്കുന്നത്. രേഖകള്‍ പരിശോധിക്കുകയും തെളിവ് ശേഖരിക്കുകയും ചെയ്ത് ഇവ കുറ്റിപ്പുറത്തെത്തിയതുവരെയുള്ള വഴികണ്ടെത്താന്‍ സമയമെടുക്കും.

ഈ മാസം നാലിനും പതിനൊന്നിനുമായി അഞ്ച് ക്ലേമോര്‍ കഴിബോംബുകളും അഞ്ഞൂറിലധികം വെടിയുണ്ടകളും മറ്റുസ്‌ഫോടക സാമഗ്രികളുമാണ് ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന് താഴെ കണ്ടെത്തിയത്. കാലപ്പഴക്കംകൊണ്ട് കുഴിബോംബ് ഒഴികെയുള്ളസാമഗ്രികള്‍ ഉപയോഗശൂന്യമായിട്ടുണ്ടെന്നാണ് കരുതുന്നത്.

1999 ല്‍ ചന്ദ്രാപ്പൂരിലെ പട്ടാളത്തിന്റെ ബോംബ് നിര്‍മാണശാലയില്‍ നിര്‍മിച്ച ഇവ 2011ലാണ് പുല്‍ഗാവിലെ ആയുധപ്പുരയിലേക്ക് കൈമാറിയിരുന്നത്. ഇവിടെനിന്നാണ് ഉപയോഗിക്കാനായി വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തത്. ഒരുവര്‍ഷത്തിനുള്ളിലാണ് ഇവ കുറ്റിപ്പുറത്ത് ഉപേക്ഷിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Top