പാർലമെന്റിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷം; രാഹുലിനായി ഒറ്റക്കെട്ട്; ഒപ്പം ചേർന്ന് തൃണമൂലും

ഡൽഹി: രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കറുപ്പണിഞ്ഞ് പ്രതിപക്ഷം. പാർലമെന്റിൽ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അണിഞ്ഞെത്തിയായിരുന്നു പ്രതിഷേധം. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കറുത്ത് സ്‌കാർഫ് ധരിച്ചെത്തിയപ്പോൾ മറ്റ് ചില അംഗങ്ങള് കറുത്ത ഷർട്ട് ധരിച്ചാണ് എത്തിയത്. നാഷണൽ കോൺഫറൻസ് നേതാവ് ഫാറുഖ് അബ്ദുള്ള കറുത്ത കുർത്ത ധരിച്ചാണ് എത്തിയത്. കറുത്ത വസ്ത്രം ധരിച്ച് വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു.

പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളും പങ്കെടുത്തു. തൃണമൂലിനെ പ്രതിനിധീകരിച്ച് പ്രസൂൺ ബാനർജിയും ജവഹർ സിർക്കറുമാണ് പങ്കെടുത്തത്. 17 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.

രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ മുന്നോട്ടുവരുന്ന ആരെയും കോൺഗ്രസ് സ്വാഗതം ചെയ്യുമെന്ന് പ്രസിഡന്റ് ഖാർഗെ പറഞ്ഞു. രാഹുലിനെ അയോഗ്യമാക്കിയ നടപടിയിൽ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും ഖാർഗെ പറഞ്ഞു.

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി, ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവർക്കുപുറമേ തൃണമൂൽ കോൺഗ്രസ് എംപിമാരും കറുത്ത വസ്ത്രമണിഞ്ഞെത്തി. തെലങ്കാന മുഖ്യമന്ത്രി കെചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എന്നിവരും ‘കറുപ്പ്’ പ്രതിഷേധത്തിൽ പങ്കുചേർന്നു.

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ നാലുമണിവരെയും രാജ്യസഭ രണ്ടുമണിവരെയും നിർത്തിവച്ചു. സഭാ നടപടികൾ മാന്യമായി മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു.

Top