സുശാന്തിന്റെ മരണത്തില്‍ പുറത്തുവന്ന വെളിപ്പെടുത്തല്‍; പ്രതികരിച്ച് സുശാന്തിന്‍റെ കുടുംബം

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിൻറെ മരണം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ ചർച്ചയാകുന്നു. 2020 ജൂണിലാണ് സുശാന്ത് സിംഗ് രജ്പുത്ത് മുംബൈയിൽ ആത്മഹത്യ ചെയ്തത്. എന്നാൽ ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്നും സുശാന്തിൻറെ മൃതദേഹത്തിൽ മർദ്ദിക്കപ്പെട്ട പാടുകൾ അടക്കം ഉണ്ടെന്ന പുതിയ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇത്.

നടൻറെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുവന്ന കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സുശാന്ത് സിംഗ് രജ്പുത്തിൻറെ മരണം വീണ്ടും ചർച്ചയിൽ കൊണ്ടുവന്നത്.

സുശാന്തിൻറെത് ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലൂടെ ഇയാൾ അവകാശവാദം ഉന്നയിച്ചത്. മുംബൈ കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി ജീവനക്കാരനായിരുന്നുവെന്ന് പറയുന്ന രൂപ്കുമാർ ഷാ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിനാണ് തുടക്കം ഇട്ടത്.

ഇപ്പോൾ ഈ വിഷയത്തിൽ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് സുശാന്തിൻറെ കുടുംബം. സുശാന്തിൻറെ സഹോദരി ശ്വേത സിംഗ് കീർത്തി ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. തൻറെ 2020 ലെ ഒരു ലൈവ് വീഡിയോ ട്വിറ്റർ ഫീഡിൽ പിൻ ചെയ്ത് വച്ച ശ്വേത. സിബിഐ പുതിയ വെളിപ്പെടുത്തലിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.

ഈ തെളിവുകളിൽ എന്തെങ്കിലും തരത്തിൽ സത്യമുണ്ടെങ്കിൽ. അത് സൂക്ഷ്മമായി പരിശോധിക്കാൻ സിബിഐയോട് അഭ്യർത്ഥിക്കുകയാണ്. ഇതിൽ കൃത്യമായ അന്വേഷണം നടത്തി സത്യം വെളിവാക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു. സത്യം അറിയുന്നതുവരെ ഇത്തരം വെളിപ്പെടുത്തലുകളും, ഒളിച്ചുകളികളും ഞങ്ങളുടെ (സുശാന്തിൻറെ കുടുംബത്തിൻറെ) ഹൃദയം വേദനിക്കുന്നു. സുശാന്തിൻറെ കേസ് ഒരു സമയബന്ധിതമായ പ്രശ്നമല്ലെന്നാണ് വെളിവാകുന്നത്. -ശ്വേത ട്വിറ്ററിൽ എഴുതി.

Top