വംശീയാധിക്ഷേപം: കലിദുവിന്റെ ചിത്രമുള്ള മുഖംമൂടി ധരിച്ച് ആരാധകര്‍ മത്സരം കാണാനെത്തി

റ്റാലിയന്‍ സീരിസ് എയില്‍ ഇന്റര്‍ മിലാനെതിരായ മത്സരത്തില്‍ നാപ്പോളി പ്രതിരോധ താരം കലിദു കോലിബാലിക്കെതിരെ നടന്ന വംശീയാധിക്ഷേപം കായിക ലോകം അത്ര പെട്ടെന്ന് മറക്കാനിടയില്ല. ഒരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ പിന്തുണയാണ് ഇതുമായി ബന്ധപ്പെട്ട് കലിദുവിന് ലഭിക്കുന്നത്.

വിവരമില്ലാത്ത മനുഷ്യരുടെ ആക്രോശം കേട്ട് ഫുട്‌ബോള്‍ മൈതാനത്ത് തലകുനിച്ച് നിന്ന കലിദുവിന് പിന്തുണയുമായി നപ്പോളി ക്ലബ്ബ് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട സെനഗല്‍ താരത്തിന് ഗ്യാലറിയില്‍ തന്നെ പിന്തുണ നല്‍കിയിരിക്കുകയാണ് ആരാധകര്‍.

ബൊളോഗ്‌നയ്‌ക്കെതിരായ മത്സരത്തില്‍ ലിദു കോലിബാലി മുഖമുള്ള മാസ്‌ക് ധരിച്ചാണ് നാപ്പോളി ആരാധകര്‍ എത്തിയത്. നാപ്പോളിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടന്നത്. കലിദു കോലിബാലിക്ക് നേരെയുണ്ടായ വംശയാധിക്ഷേപത്തോടുള്ള പ്രതിഷേധവും താരത്തിനുള്ള പിന്തുണയുമാണിതെന്ന് ആരാധകര്‍ പറഞ്ഞു. ഞങ്ങളെല്ലാം കലിദു കോലിബാലിയാണ് എന്ന് പറഞ്ഞാണ് ആരാധകര്‍ മുഖംമൂടി ധരിച്ചത്. കലിദു ആരാധകരരുടെ ഈ സ്‌നേഹം ഇപ്പോള്‍ ലോകം മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഇറ്റാലിയന്‍ സീരി എയില്‍ നടന്ന മത്സരത്തിനിടെ നാപ്പോളി താരം കലിദു കോലിബാലിയ്‌ക്കെതിരെ വംശീയാധിക്ഷേപം നടന്നത്. താരത്തെ കുരങ്ങനെന്നു വിളിച്ചും കുരങ്ങിന്റെ ശബ്ദമുണ്ടാക്കിയുമാണ് ഇന്റര്‍ ആരാധകര്‍ അധിക്ഷേപിച്ചത്. ആരാധകരുടെ മോശം പെരുമാറ്റം അതിരു കടന്നപ്പോള്‍ നാപ്പോളിയുടെ പരിശീലകനായ ആഞ്ചലോട്ടിക്ക് കളി നിര്‍ത്തി വെക്കാന്‍ വരെ പറയേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെ റഫറി കളി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.

സംഭവത്തിന് ശേഷം താരത്തിന് കായിക ലോകത്തിലെ പല പ്രമുഖരും പിന്തുണയുമായെത്തിയിരുന്നു. റൊണാള്‍ഡോ കലിദുവിനോടുള്ള പിന്തുണ അറിയിച്ച് താരവുമായി കളിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

Top