മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ അതിക്രമം; പ്രതിഷേധം അറിയിച്ച് ഡബ്യൂ.സി.സി

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ പ്രസ്സ് ക്ലബ് സെക്രട്ടറി അതിക്രമിച്ച് കടന്ന കേസില്‍ പ്രതികരണവുമായി മലയാളസിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യൂസിസി. കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് സ്വന്തം വീട്ടിനുള്ളില്‍ നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണെന്ന് അവര്‍ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി വനിത മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറുകയും ആക്രമിക്കുകയും ചെയ്തത്. ഇതില്‍ സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡബ്ല്യൂ.സി.സി ഫെയ്‌സബുക്ക് പോസ്റ്റിട്ടത്.

ഇത്തരം പോലീസിങ് ഒരു നിലക്കും അനുവദിക്കാനാകില്ലെന്നും തങ്ങളുടെ പുരുഷാധിപ സഹപ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീമാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും അര്‍പ്പിക്കുന്നുവെന്നും അവര്‍ കുറിപ്പിലൂടെ പ്രതിഷേധം അറിയിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

#അവൾക്കൊപ്പം
വീട്ടിനകത്തായാലും പുറത്തായാലും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന കടമ്പകൾ സമാനമാണ്. രണ്ടിടത്തും “പുരുഷാധിപത്യത്തിന്റെ ബലാത്സംഗ സംസ്കാരം ” പല രൂപത്തിലും പതിയിരിക്കുന്നുണ്ട്. ലിംഗാധികാരത്തിന്റെ ആനുകൂല്യത്തിൽ എല്ലാ സംവിധാനങ്ങളും വരുതിയിൽ നിർത്തി മാത്രം ജീവിച്ചു ശീലിച്ച ആണത്തങൾ അതുകൊണ്ട് തന്നെ എവിടെയും ഒരു പോലീസ് സംസ്കാരം പണിതാണ് സ്വയം അതിജീവിക്കുന്നത്. സിനിമയിലും മാധ്യമങ്ങളിലും അത് പരിധിയിൽ കവിഞ്ഞ ബുദ്ധിമുട്ടാണ് സ്ത്രീകൾക്ക് ഉണ്ടാക്കുന്നത്. കേരളത്തിലെ ഒരു മാധ്യമ പ്രവർത്തകക്ക് സ്വന്തം വീട്ടിനുള്ളിലെ സ്വകാര്യതയിൽ, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായ സഹപ്രവർത്തകനിൽ നിന്നും നേരിട്ട അപമാനം പ്രതിഷേധാർഹമാണ്. പൊതു ജീവിതത്തെ തന്നെ അസാധ്യമാക്കുന്ന സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്തരം പോലീസിങ് ഒരു നിലക്കും അനുവദിക്കാനാകില്ല. ഇക്കാര്യത്തിൽ തങ്ങളുടെ പുരുഷാധിപ സഹപ്രവർത്തകരുടെ സ്ത്രീ വിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീമാധ്യമ പ്രവർത്തകർക്ക് എല്ലാ പിന്തുണയും അർപ്പിക്കുന്നു. അവരുടെ പോരാട്ടം ന്യായമാണ്. നെറ്റ് വർക്ക് ഫോർ വുമൺ ഇൻ മീഡിയയുടെ പ്രസ്താവന ഞങ്ങളിവിടെ പങ്ക് വയ്ക്കുന്നു. അവരുടെ നിലപാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.തിരുവനന്തപുരം പ്രസ് ക്ലബ്ബിനോട് ഈ സംഭവത്തെ ഗൗരവമായി കണ്ട് ന്യായമായ ഒരു നിലാപാട് അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

Top