തുല്യവേതനം എങ്ങനെ നടപ്പാക്കും?; ചര്‍ച്ച നിരാശാജനകമെന്ന് ഡബ്ല്യുസിസി

wcc

തിരുവനന്തപുരം: സിനിമാമേഖലയിലെ ലിംഗ അസമത്വവും ചൂഷണവും ഒഴിവാക്കുക ലക്ഷ്യമിട്ട് രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി. മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിലാണ് സിനിമാമേഖലയിലെ വനിതാ കൂട്ടായ്മ ഇക്കാര്യം ആവശ്യപ്പെട്ടത്. വളരെ സമയമെടുത്ത് തയ്യാറാക്കിയ റിപ്പോർട്ടിലെ നിരീക്ഷണങ്ങളും നിഗമനങ്ങളും എന്താണെന്ന് അറിയണം. മൊഴി നൽകിയവരുടെ രഹസ്യാത്മകത നിലനിർത്തി റിപ്പോർട്ട് പുറത്തുവിടണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച നിരാശാജനകമായിരുന്നുവെന്ന്, ഡബ്ല്യുസിസി നേതാക്കളായ ബീനാപോളും നടി പത്മപ്രിയയും മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ചയിൽ ഒരു തീരുമാനവുമുണ്ടായില്ല. കമ്മിറ്റി നിർദേശങ്ങളുടെ വിശദാംശങ്ങൾ അറിയാതെ ചർച്ച ഫലപ്രദമാകില്ല. സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിർദേശങ്ങൾ മുമ്പത്തേതിനേക്കാൾ കൂടുതൽ അവ്യക്തതയുണ്ടാക്കുന്നതാണെന്നും പത്മപ്രിയ പറഞ്ഞു.

കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡബ്ല്യുസിസിക്ക് മാത്രമല്ല, ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും അവ്യക്തതയാണെന്ന് ബീനാപോൾ പറഞ്ഞു. എല്ലാവർക്കും ഇതേ ചോദ്യങ്ങളായിരുന്നു. ആർക്കാണ് തുല്യവേതനം, എവിടുന്നാണ് തുല്യവേതനം?. പഠനത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഏതെല്ലാം മേഖലകളിൽ തുല്യവേതനം നൽകാമെന്നതിനെപ്പറ്റി ഹേമ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത്.

അതൊന്നും കാണിക്കാതെ കരട് നിർദേശത്തിൽ തുല്യവേതനം എന്നുപറയുന്നത് നടപ്പാക്കാൻ പറ്റുമോയെന്ന് ബീനാപോൾ ചോദിച്ചു. കരട് നിർദേശങ്ങൾ കേൾക്കുമ്പോൾ മാതൃകാപരമെന്ന് തോന്നും. പക്ഷെ നടപ്പിലാക്കാൻ പറ്റുമോ?. എങ്ങിനെ നടപ്പിലാക്കും?. തുടങ്ങിയ ചോദ്യങ്ങൾ അതേപടി നിലനിൽക്കുന്നുവെന്നും ബീനാപോൾ പറഞ്ഞു.

Top