കൊച്ചി: ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് വാർത്താ സമ്മേളനത്തിൽ ഡബ്ല്യൂസിസി പ്രതിനിധികൾ. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ നടപടി വൈകുന്നതിൽ ‘അമ്മ’യ്‌ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങിയാണ് ഡബ്ല്യൂസിസി വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്.
ഡബ്ല്യൂസിസിയിലെ ഒരാളുടെ പേരു പറയാനുള്ള മര്യാദ പോലും അമ്മ പ്രസിഡന്റ് കാണിച്ചില്ലെന്നും നടിമാർ എന്നു പറഞ്ഞാണ് സംസാരിച്ചതെന്നും മോഹൻലാലിനെതിരെ തുറന്നടിച്ച് രേവതി പറഞ്ഞു. ദിലീപ് അമ്മ സംഘടനയില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയയും പറഞ്ഞു.
കേരളത്തിലെ സിനിമാ സംഘടനകൾ വാക്കാലല്ലാതെ ഒരു സഹായവും നൽകിയില്ലെന്നും 15 വർഷമായി സിനിമയിൽ പ്രവർത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടതെന്നും പ്രതിയായ നടൻ നടിയുടെ അവസരങ്ങൾ തട്ടിമാറ്റിയെന്നും ഇക്കാരണങ്ങൾ കൊണ്ടൊക്കെയാണ് ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിക്കാൻ കാരണമായതെന്നും പ്രതിനിധികൾ വ്യക്തമാക്കി.
അമ്മ സംഘടന സ്ത്രീകളുടെ അവസരങ്ങള്‍ തട്ടിമാറ്റുന്ന സംഘടനയായി മാറിയെന്നും ആരോപിതനായ വ്യക്തിയെ സംരക്ഷിക്കുവാനാണ് സംഘടന ശ്രമിച്ചതെന്നും ആക്രമിക്കപ്പെട്ടയാള്‍ സംഘടനയ്ക്കു പുറത്തായെന്നും അമ്മ ഭാരവാഹികള്‍ എന്തൊക്കെയോ മറച്ചു വെയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡബ്ല്യൂസിസി തുറന്നു പറഞ്ഞു
തുടര്‍ന്നും അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കുമെന്നും എന്നാല്‍ കണ്ണടച്ച് ഇനി ആരെയും വിശ്വസിക്കില്ലെന്നും അമ്മ ഒരു സന്തോഷകരമായ കുടുംബമല്ലെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.
മുറിവേറ്റു, അപമാനിക്കപ്പെട്ടു, തോല്‍പ്പിക്കപ്പെട്ടു വെളിപ്പെടുത്തലുകളോ രാജിയോ അല്ല ലക്ഷ്യം. വരും തലമുറയ്ക്ക് മാന്യമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണം. ആര് പിന്തുണച്ചില്ലെങ്കിലും നിശബ്ദരാകില്ല. അമ്മ സംഘടനയുടെ മുഖംമൂടി പുറത്തെറിയാനുള്ള പ്രതിഷേധമാണ് തങ്ങളുടേതെന്നും ഡബ്ല്യുസിസി അറിയിച്ചു.
രേവതി, പത്മപ്രിയ, പാർവതി, ദീദി ദാമോദരൻ, അഞ്ജലി മേനോൻ, സജിതാ മഠത്തിൽ, ബീനാ പോൾ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഡബ്ല്യൂസിസി പ്രതിനിധികൾ എത്തിയത്.