അമ്മ സംഘടനയ്ക്ക് കൃത്യ സമയത്ത് മറുപടി നല്‍കുമെന്ന് പാര്‍വതി

കൊച്ചി: അമ്മ സംഘടനയ്ക്ക് കൃത്യ സമയത്ത് മറുപടി നല്‍കുമെന്ന് ഡബ്ല്യൂസിസി പ്രതിനിധിയും നടിയുമായ പാര്‍വതി.

ഡബ്ല്യൂസിസി കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള മറുപടിയെന്നോണം അമ്മ സംഘടനയെ പ്രതിനിധീകരിച്ച് സിദ്ദിഖും കെപിഎസിഇ ലളിതയും ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള മറുപടി കൃത്യ സമയത്തു തന്നെ നല്‍കുമെന്നാണ് പാര്‍വതി വ്യക്തമാക്കിയിരിക്കുന്നത്.

ഡബ്ല്യൂസിസിയുടേത് ഗൂഢാലോചനയാണെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ നടപടിയെടുക്കേണ്ടെന്നത് അമ്മ ജനറല്‍ ബോഡി മീറ്റിംഗ് തീരുമാനമായിരുന്നു എന്നും സിദ്ദിഖ് പറഞ്ഞിരുന്നു. മോഹന്‍ലാലിനെതിരെ ഇത്രയധികം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും ആരുടെയും ജോലി സാധ്യത കളയുന്ന സംഘടനയല്ലെന്നും ദിലീപ് രാജിക്കത്ത് നല്‍കിയത് ശരിതന്നെ. എന്നാല്‍ കുറ്റാരോപിതനാണെന്ന് തെളിഞ്ഞാല്‍ മാത്രം നടപടിയെടുത്താല്‍ മതിയെന്നായിരുന്നു ജനറല്‍ ബോഡി തീരുമാനമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എക്‌സിക്യൂട്ടീവിന് ഈ തീരുമാനത്തെ മറികടക്കാനാകില്ല. രാജി വച്ച് പോയ നടിമാരെ തിരിച്ചെടുക്കാന്‍ സാധിക്കില്ല. തിരികെ വരണമെങ്കില്‍ അവര്‍ അപേക്ഷിക്കണം. സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കാറില്ലെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു. ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അമ്മയുടെ കെട്ടുറപ്പിനെ ഈ പ്രശ്‌നങ്ങള്‍ ബാധിക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കുകയും ദിലീപിനെതിരെ മാത്രമാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രതി പള്‍സര്‍ സുനിയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

സംഘടനയ്ക്കകത്ത് നിന്നു കൊണ്ട് ഭാരവാഹികളെ ചീത്തവിളിക്കുന്നത് ശരിയല്ലെന്നാണ് കെ.പി.എസ്.സി ലളിത പ്രതികരിച്ചത്. സംഘടനയില്‍ നിന്ന് പുറത്തു പോയ നടിമാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറയട്ടെയെന്നും അവര്‍ അറിയിച്ചിരുന്നു.

Top