സിദ്ദിഖും കെപിഎസി ലളിതയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് രേവതി

കൊച്ചി: ഡബ്ല്യുസിസിയ്‌ക്കെതിരെ അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖും കെപിഎസി ലളിതയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് രേവതി. അതേസമയം, ദിലീപ് രാജിക്കത്ത് നല്‍കിയതറിഞ്ഞ ശേഷമാണ് തങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്ന ആരോപണത്തെ രേവതി എതിര്‍ക്കുകയും ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ നടപടിയെടുക്കേണ്ടെന്നത് അമ്മ ജനറല്‍ ബോഡി മീറ്റിംഗ് തീരുമാനമായിരുന്നെന്നും മോഹന്‍ലാലിനെതിരെ ഇത്രയധികം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും ആരുടെയും ജോലി സാധ്യത കളയുന്ന സംഘടനയല്ല അമ്മയെന്നും ദിലീപ് രാജിക്കത്ത് നല്‍കിയത് ശരിതന്നെ. എന്നാല്‍ കുറ്റാരോപിതനാണെന്ന് തെളിഞ്ഞാല്‍ മാത്രം നടപടിയെടുത്താല്‍ മതിയെന്നായിരുന്നു ജനറല്‍ ബോഡി തീരുമാനമെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

രാജി വച്ച് പോയ നടിമാരെ തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്നും തിരികെ വരണമെങ്കില്‍ അവര്‍ അപേക്ഷിക്കണമെന്നും സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കാറില്ലെന്നും ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അമ്മയുടെ കെട്ടുറപ്പിനെ ഈ പ്രശ്‌നങ്ങള്‍ ബാധിക്കില്ലെന്നും ഡബ്ല്യൂസിസിയുടേത് ഗൂഢാലോചനയെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു.

കെ.പി.എസ്.സി ലളിതയും സിദ്ദിഖിനൊപ്പം മാധ്യമങ്ങളെ കണ്ടിരുന്നു. സംഘടനയ്ക്കകത്ത് നിന്നു കൊണ്ട് ഭാരവാഹികളെ ചീത്തവിളിക്കുന്നത് ശരിയല്ലെന്നും സംഘടനയില്‍ നിന്ന് പുറത്തു പോയ നടിമാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറയട്ടെയെന്നുമാണ് അവര്‍ പറഞ്ഞത്.

Top