ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കും: സ്‌കൂള്‍ അനാസ്ഥയില്‍ രോക്ഷത്തോടെ ജില്ലാ ജഡ്ജി

വയനാട്: ബത്തേരി സര്‍വജന സ്‌കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് പരിശോധന നടത്തി. സ്‌കൂളിലേത് ശോചനീയാവസ്ഥയാണെന്നും ഗുരുതര വീഴ്ച്ചയാണ് സംഭവവിച്ചതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിക്കു നിയമസഹായ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കും. 3.30ന് ചേരുന്ന യോഗത്തില്‍ പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും എ.ഹാരിസ് താക്കീത് നല്‍കി.

വയനാട് ബത്തേരിയില്‍ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷെഹ്‌ല മരിക്കുന്നതിന് തലേദിവസവും സ്‌കൂളില്‍ പാമ്പിനെ കണ്ടുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇതു പറഞ്ഞപ്പോള്‍ അധ്യാപകന്‍ അടിക്കാന്‍ വന്നെന്നും ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. കുട്ടികള്‍ ചെരുപ്പിട്ടു ക്ലാസില്‍ കയറിയാല്‍ പത്തുരൂപ ഫൈന്‍ വാങ്ങാറുണ്ടെന്നും അതേസമയം അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരിപ്പിട്ട് കയറാമെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.

ക്ലാസില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഉത്തരവിട്ടു. സ്‌കൂളുകളില്‍ അടിയയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‌ദേശം നല്‍കി.

Top