ബലാത്സംഗ കേസ്; റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കി

വയനാട്: മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിന് വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കി മാര്‍പാപ്പയുടെ ഉത്തരവ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് നടപടി. മാര്‍പാപ്പയുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് നടപടിയെന്ന് മാനന്തവാടി രൂപത അറിയിച്ചു. നേരത്തെ ഫാദര്‍ റോബിനെ മാനന്തവാടി രൂപതാധ്യക്ഷന്‍ നേരത്തേ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് മാര്‍പാപ്പയുടെ ഈ പ്രത്യേക നടപടി.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിന്‍ വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാന്‍ വൈദികന്‍ പണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടി പ്രസവിച്ചത് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തിരുന്നു.

Top